ഗ്ളാസ്ഗോ: കായിക പ്രതിഭകളെ നാലുവർഷത്തിന് ശേഷം അഹമ്മദാബാദിലേക്ക് സ്വാഗതം ചെയ്ത് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയില്‍ നടന്ന 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് മനോഹര സമാപനം.
ഇന്നലെ നടന്ന വർണാഭമായ സമാപനച്ചടങ്ങില്‍ അടുത്ത ഗെയിംസിന്റെ ആതിഥേയരായ ഇന്ത്യ ഔദ്യോഗിക ബാറ്റണ്‍ ഏറ്റുവാങ്ങി.
2030ല്‍ ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിലാണ് 24-ാമത് ഗെയിംസ് നടക്കുക. അഹമ്മദാബാദിന്റെ ആതിഥ്യം വിളംബരം ചെയ്തുകൊണ്ടുള്ള കലാപ്രകടനങ്ങളോടെയാണ് ഗ്ളാസ്ഗോയില്‍ കൊടി താണത്. 11 ദിവസത്തെ കായികമേളയില്‍ 13 സ്വർണവും 17 വെള്ളിയും 9 വെങ്കലങ്ങളും ഉള്‍പ്പടെ 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
2022ല്‍ നടന്ന കഴിഞ്ഞ ഗെയിംസിലും ഇന്ത്യ നാലാമതായിരുന്നു. ഏഴ് സ്വർണവും മൂന്ന് വെള്ളിയും വാരിക്കൂട്ടിയ ബോക്സിംഗ് താരങ്ങളാണ് ഇന്ത്യൻ മെഡല്‍ത്തിളക്കത്തിന് പിന്നില്‍. അത്‌ലറ്റിക്സില്‍ നിന്ന് മൂന്ന് സ്വർണവും ജൂഡോയില്‍ രണ്ട് സ്വർണവും വെയ്റ്റ് ലിഫ്ടിംഗില്‍ ഒരു സ്വർണവും ലഭിച്ചു.
69 സ്വർണമുള്‍പ്പടെ 167 മെഡലുകള്‍ നേടിയ ഓസ്ട്രേലിയയാണ് ഗെയിംസ് മെഡല്‍പ്പട്ടികയില്‍ ഒന്നാമതെത്തിയത്. ഇംഗ്ളണ്ട് രണ്ടാമതും കാനഡ മൂന്നാമതുമെത്തി.

