കട്ടപ്പന: ഈട്ടിത്തോപ്പിലെ ഗവ.ഹോമിയോ ഡിസ്‌പെൻസറി ഇരട്ടയാറിലേക്ക് മാറ്റിയ നടപടിയില്‍ ഈട്ടിത്തോപ്പ് ആക്ഷൻ കൗണ്‍സില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
രക്ഷാധികാരി ഫാ. ജോസഫ് പാറക്കടവില്‍ ഉദ്ഘാടനംചെയ്തു. ശ്രീകാന്ത് പെങ്ങാട്ട്‌തെക്കേല്‍, ബെന്നി കുഴികോടിയില്‍, രാജൻ വെള്ളാപ്പള്ളി, സോജൻ മാളിയേക്കല്‍, മിനി പ്രതീഷ്, ആനന്ദ് സുനില്‍കുമാർ, മിനി സുകുമാരൻ, ഷാജി പുളിക്കത്തൊട്ടിയില്‍ തുടങ്ങിയവർ സംസാരിച്ചു. ഇരട്ടയാർ സാംസ്‌കാരിക നിലയത്തിന്റെ പരിസരത്തുനിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ സമാപിച്ച മാർച്ചില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്നു. ഈട്ടിത്തോപ്പില്‍ നാല് പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചിരുന്ന ഡിസ്‌പെൻസറിയാണ് ഇരട്ടയാർ ടൗണിലെ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചത്. നാട്ടുകാരെയോ പഞ്ചായത്തംഗത്തെയോ അറിയിക്കാതെയായിരുന്നു നടപടി. ഈട്ടിത്തോപ്പിലെ കെട്ടിടം കാലപ്പഴക്കംചെന്നതാണെന്നും പ്രവർത്തനക്ഷമമല്ലെന്നും അറിയിച്ചാണ് സ്ഥാപനം ഇരട്ടയാറിലേക്ക് മാറ്റിയത്. പകരം കെട്ടിടം കുറഞ്ഞ വാടകയ്ക്ക് നല്‍കാമെന്ന് അറിയിച്ച് നാട്ടുകാർ രണ്ടുമാസംമുമ്പ് കത്ത് നല്‍കിയിരുന്നെങ്കിലും പഞ്ചായത്ത് കമ്മിറ്റിയില്‍ പരിഗണിക്കുകയോ മറുപടി നല്‍കുകയോ ചെയ്തില്ല. മെഡിക്കല്‍ ക്യാമ്പിന് കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവിടെനിന്ന് മരുന്നുകളും കടത്തി.
സ്ഥാപനം ഈട്ടിത്തോപ്പില്‍ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ഈട്ടിത്തോപ്പില്‍ പന്തംകൊളുത്തി പ്രകടനവും ചൊവ്വാഴ്ച വഴിതടയലും സംഘടിപ്പിച്ചിരുന്നു.

