ന്യൂഡല്‍ഹി: പാകിസ്ഥാന് തന്ത്രപ്രധാന പ്രതിരോധ സാങ്കേതികവിദ്യകള്‍ കൈമാറരുതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇറ്റലിയോട് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി മനേക് ഷാ സെന്ററില്‍ ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
പാകിസ്ഥാനുമായുള്ള പ്രതിരോധ ബന്ധത്തില്‍ ഇന്ത്യയ്ക്കുള്ള ആശങ്കകള്‍ നെതർലാൻഡ്സുമായും പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം ഇറ്റലി സന്ദർശിക്കുന്നതിന് മുന്നോടിയായാണ് ഡല്‍ഹിയിലെ ചർച്ച. സമുദ്ര സുരക്ഷ, സാങ്കേതികവിദ്യാ നവീകരണം തുടങ്ങിയവയിലെ പങ്കാളിത്തം എന്നിവ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച നടത്തി.
സമാധാനം, സ്ഥിരത, സ്വാതന്ത്ര്യം, പരസ്പര ബഹുമാനം എന്നിവ അടിസ്ഥാനമാക്കിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തമെന്ന് കൂടിക്കാഴ്‌ചയ്‌ക്കു ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പ്രതിരോധ സാങ്കേതികവിദ്യകളില്‍ സഹകരിക്കാനും സംയുക്ത വ്യാവസായിക പദ്ധതികളില്‍ പര്യവേക്ഷണം നടത്താനും ധാരണയായി.
സംയുക്ത അഭ്യാസം, പരിശീലനം, പ്രവർത്തന ഏകോപനം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി സൈനിക സഹകരണ പദ്ധതിക്ക് ചർച്ചയില്‍ രൂപം നല്‍കി.
പാകിസ്ഥാൻ ഭീകരതയുടെ കേന്ദ്രം
ഇന്ത്യയുടെ ഐ.ടി ഇൻഫർമേഷൻ ടെക്‌നോളജിയാണെന്നും പാകിസ്ഥാന്റെ ഐ.ടി ഇന്റർനാഷണല്‍ ടെററിസം ആണെന്നും ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാജ്നാഥ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ സ്വമേധയാ നിർത്തിയതാണെന്നും നീണ്ട യുദ്ധത്തിന് തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ചു.
അന്താരാഷ്ട്ര ഭീകരതയുടെ പ്രഭവകേന്ദ്രമാണ് പാകിസ്ഥാൻ. ഭീകരതയോട് വിട്ടുവീഴ്‌ച പാടില്ല. ഭീകരർക്ക് സുരക്ഷിത താവളം നല്‍കുന്നത് അംഗീകരിക്കാനാകില്ല. സ്‌പോണ്‍സർമാർക്ക് ഇളവു നല്‍കില്ല.

