ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്.
ജന്തർ മന്ദിറില്‍ ആയിരക്കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തിയ പ്രതിഷേധത്തെ പരിഹസിച്ച കങ്കണ, ജെൻസി തലമുറയുടെ പ്രതിഷേധ വീഡിയോകള്‍ കാണുമ്പോള്‍ ഛർദ്ദി വരുമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു,
മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപിയായ കങ്കണ പ്രതിഷേധക്കാരുടെ സംസാരശൈലിയെയും ഭാഷാപ്രയോഗങ്ങളെയും വിമർശിച്ചു, 'ജെൻസികള്‍ സംസാരിക്കുന്ന രീതിയും ഉപയോഗിക്കുന്ന ഭാഷയും ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ല, ഓരോ ദൃശ്യങ്ങളും അത്രത്തോളം അരോചകവും അസഭ്യവുമാണ്. ഇവരെ ആരാണ് പെറ്റ് വളർത്തുന്നത്'- എന്നാണ് കങ്കണ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത്.
പ്രതിഷേധത്തിന്റെ മുഖ്യമുദ്രയായ കോക്രോച്ച് എന്ന പ്രതീകത്തെയും കങ്കണ വിമർശിച്ചു. 'നിങ്ങള്‍ സ്വയം കോക്രോച്ചുകളെന്ന് വിളിക്കുന്നു, അതുപോലെ തന്നെയാണ് കാണപ്പെടുന്നതും പെരുമാറുന്നതും. അതില്‍ യാതൊരു വൈരുദ്ധ്യവുമില്ല. നിങ്ങളുടെ അഴുക്കും മാലിന്യവും വിരൂപതയും ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്'- അവർ പറഞ്ഞു.
പ്രതിഷേധവുമായി ബന്ധപ്പെട്ട റീലുകള്‍ തന്നെ മാനസികമായി അസ്വസ്ഥയാക്കിയെന്നും മനസിനെ മുറിവേല്‍പ്പിച്ചെന്നും കങ്കണ സ്റ്റോറിയില്‍ കൂട്ടിച്ചേർത്തു.
ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള പ്രതിഷേധരീതികള്‍ക്കാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം സാക്ഷിയായത്. സമരത്തിനായി തയ്യാറെടുത്ത് തുടങ്ങുന്നതുമുതലുള്ള ട്രെൻഡിംഗ് വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് പലരും പ്രതിഷേധത്തിന്റെ ഭാഗമായത്.

