Dailyhunt
കാമറയ്ക്ക് മുന്നില്‍ വീണ്ടും അമ്ബിളിച്ചിരി

കാമറയ്ക്ക് മുന്നില്‍ വീണ്ടും അമ്ബിളിച്ചിരി

തിരുവനന്തപുരം: മലയാളത്തിന്റെ ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാര്‍ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കാമറയ്ക്ക് മുന്നിലെത്തി. ഗോകുലം ഗ്രൂപ്പിന്റെ പരസ്യചിത്രത്തിലാണ് വീണ്ടും 'അമ്ബിളിക്കല തെളിയുന്നത്. ജഗതി ശ്രീകുമാറിന്റെ ജീവിത പശ്ചാത്തലം തന്നെയാണ് പരസ്യചിത്രത്തിന്റെ പ്രമേയം. കൂടെ അഭിനയിക്കുന്നതാകട്ടെ ഗോകുലം ഗോപാലനും. ഇവര്‍ തമ്മിലുള്ള ചില സീനുകള്‍ തിരുവനന്തപുരം ഗവ. വനിതാകോളജില്‍ വച്ച്‌ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു.

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും നിറുത്താതെ ഗോകുലം ഗോപാലന്‍ സംസാരിച്ചുകൊണ്ടേയിരുന്നു; ചെറുചിരിയോടെ അരികില്‍ ജഗതി ശ്രീകുമാറും. പഴയ വിന്റേജ് കാറിലിരുന്നാണ് ഇരുവരുടെയും സൗഹൃദ സംഭാഷണം.

ഡയലോഗ് പറഞ്ഞില്ലെങ്കിലും ആക്ഷന്‍ പറയുമ്ബോള്‍ ജഗതിയുടെ മുഖത്ത് ഭാവങ്ങള്‍ മിന്നിമറഞ്ഞു. ജഗതി ശ്രീകുമാറിനെ പഴയ പ്രസരിപ്പിലേക്കും അഭിനയത്തിലേക്കും തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യംകൂടി ഈ പരസ്യചിത്രത്തിനുണ്ട്.

പഠിച്ച കലാലയത്തിലേക്ക് ജഗതിശ്രീകുമാര്‍ മടങ്ങിവരുന്നതും സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുചേരുന്നതുമാണ് ഒന്നരമിനിട്ടുള്ള ചിത്രത്തിലുള്ളത്. ജഗതിയുടെ ചെറുപ്പകാലം അഭിനയിച്ചിരിക്കുന്നത് മകന്‍ രാജ്കുമാര്‍ ആണ്. സിധിന്‍ ആണ് സംവിധായകന്‍.

മാര്‍ ഇവാനിയോസ് കോളേജില്‍ ജഗതിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന മാത്തുക്കുട്ടിയും പ്രിയ അദ്ധ്യാപികയായിരുന്ന മെഴ്സി ടീച്ചറും ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തി. ലോകത്തെവിടെയുമുള്ള മലയാളികള്‍ ആഗ്രഹിക്കുന്നതുപോലെ ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായുള്ള തന്റെ ശ്രമം ആണ് ഈ പരസ്യചിത്രമെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ഒരുദിവസം മുഴുവന്‍ നീണ്ട ചിത്രീകരണത്തില്‍ ജഗതി ക്ഷീണമേതുമില്ലാതെ സന്തോഷവാനായാണ് സഹകരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi