Dailyhunt
കാരമുക്ക് വിവാദ റോഡ് ടാറിംഗിനൊരുങ്ങി

കാരമുക്ക് വിവാദ റോഡ് ടാറിംഗിനൊരുങ്ങി

കാഞ്ഞാണി: ഏറെ വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും കാരണമായ കാരമുക്ക് അഞ്ചങ്ങാടി - മുറ്റിച്ചൂര്‍ റോഡ് ടാറിംഗിനൊരുങ്ങി. ടാര്‍ ഉള്‍പ്പെടെയുള്ള എല്ലാ സാധന സാമഗ്രികളും എത്തി കഴിഞ്ഞതായും മഴയൊഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ടാറിംഗ് നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ് പറഞ്ഞു. 50 ലക്ഷം രൂപ നീക്കിവച്ച്‌ ജില്ലാ പഞ്ചായത്ത് 2018 -19 വര്‍ഷത്തില്‍ ആരംഭിച്ച റോഡിന്റെ പണി കേസ് ഉള്‍പ്പെടെ നിരവധി തടസ്സങ്ങളില്‍ കുരുങ്ങിയാണ് വൈകിയതെന്നും അവര്‍ പറഞ്ഞു. മൂന്ന് കിലോമീറ്ററോളം ദൂരമുള്ള റോഡിന്റെ 337 മീറ്റര്‍ ദൂരം റോഡ് ഉയര്‍ത്തുകയും കള്‍വെര്‍ട്ടും, കാനകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. മെറ്റലിംഗ് കഴിഞ്ഞ് റോളര്‍ ചെയ്ത് ടാറിംഗിന് ഒരുങ്ങുന്നതിനിടയിലാണ് മഴയെത്തിയത്.

മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും മെറ്റലിംഗ് അടര്‍ന്നതിനാല്‍ വീണ്ടും റോളര്‍ ചെയ്ത് പത്ത് ദിവസത്തിനുളളില്‍ ടാറിംഗ് നടത്തി റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കുമെന്ന് മണലൂര്‍ പഞ്ചായത്ത് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പി.എ. ഇക്ബാല്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi