Dailyhunt
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകരും

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകരും

കണ്ണൂര്‍: കേന്ദ്ര സര്‍വ്വകലാശാലയില്‍ യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ ജോലിയില്‍ തുടരുമ്ബോഴും സര്‍വ്വകലാശാല അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. യു.ജി.സി നി‌ര്‍ദേശിക്കുന്ന യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പോലും ജോലി ചെയ്തു വരുന്നുവെന്നാണ് പരാതി. അസോസിയേറ്റ് പ്രൊഫസര്‍ ആകുന്നതിന് എട്ടു വര്‍ഷത്തെ പഠനവും നെറ്റ് ,പിഎച്ച്‌.ഡി യോഗ്യതകളുമാണ് യു.ജി.സി നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ ഈ യോഗ്യതകളില്ലാത്ത പലരും സര്‍വ്വകലാശാലയില്‍ വര്‍ഷങ്ങളായി കയറിക്കൂടിയിട്ടുണ്ട്.

യൂണിവേഴ്സിറ്റി ആരംഭിച്ചതു മുതല്‍ ഇതുവരെയായി 22 പേരെ ഇത്തരത്തില്‍ യോഗ്യതയില്ലാത്തവരായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതിനാല്‍ യോഗ്യതയുള്ള മറ്റ് അദ്ധ്യാപകര്‍ തഴഞ്ഞു വയ്ക്കപ്പെടുകയുമാണെന്നാണ് ആക്ഷേപം.

ഇത്തരത്തില്‍ നെറ്റ് യോഗ്യതയില്ലാതെ 2012 ല്‍ പാര്‍ട്ട് ടൈം അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഒരു അദ്ധ്യാപകന്‍ ഇപ്പോഴും യൂണിവേഴ്സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി തുടരുകയാണ്. യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ ജേലിയില്‍ തുടരുന്നതില്‍, മുഴുവന്‍ യോഗ്യതകളുമുള്ള മറ്റ് അദ്ധ്യാപകര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് എം.എച്ച്‌.ആര്‍.ഡി മിനിസ്ട്രി കേന്ദ്ര വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറക്കിയിരുന്നു. 160 അദ്ധ്യാപകരും 2500 ഓളം വിദ്യാര്‍ത്ഥികളുമാണ് യൂണിവേഴ്സിറ്റിയില്‍ ഉള്ളത്. യോഗ്യതയില്ലാത്ത അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും പ്രതിഷേധത്തിലാണ്.

അന്വേഷണത്തിന് ഉത്തരവ്

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ജന്തുശാസ്ത്രവിഭാഗത്തില്‍ മതിയായ യോഗ്യത ഇല്ലാത്ത അദ്ധ്യാപകന്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വ്വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി യോഗ തീരുമാന പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രൊഫസര്‍മാരായ രണ്ടംഗ സമിതിയെ അന്വേഷണത്തിനും നിശ്ചയിച്ചു. കേന്ദ്ര സര്‍വ്വകലാശാലയിലെ ആദ്യകാല നിയമനങ്ങളില്‍ നെറ്റ്, പിഎച്ച്‌.ഡി ഇല്ലാത്തവര്‍ പോലും നിയമിക്കപ്പെട്ടതായ് പരാതി ഉയര്‍ന്നിരുന്നു. നൂറു കണക്കിന് അധിക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജോലി ലഭിക്കാതെയും തുച്ഛമായ ശമ്ബളത്തില്‍ ഗസ്റ്റ് അദ്ധ്യാപകരായും ജോലി ചെയ്യുമ്ബോഴാണ് കേന്ദ്ര സര്‍വകലാശാലയില്‍ മതിയായ യോഗ്യത ഇല്ലാത്തവര്‍ക്ക് യു.ജി.സി നിരക്കില്‍ ശമ്ബളം നല്‍കി വരുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi