വാഷിഗ്ടണ്‍: കൊവിഡ് ബാധിതരില്‍ മൂന്നിലൊന്നു പേര്‍ക്കും തലച്ചോറില്‍ പ്രശ്നങ്ങളുണ്ടായെന്ന് 80ലധികം പഠനങ്ങള്‍ വെളിപ്പെടുത്തുന്നതായി അമേരിക്കന്‍ വിദഗ്ദ്ധര്‍. നാഡീസംബന്ധമായ ലക്ഷണങ്ങള്‍ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നാണ് ഇത്രയും പഠനങ്ങള്‍ വിശകലനം ചെയ്തതില്‍ വെളിപ്പെടുത്തുന്നതെന്നും തലച്ചോറിലെ വൈദ്യുതതരംഗങ്ങള്‍ വിശകലനം ചെയ്യുന്ന ഇലക്ട്രോഎന്സഫലോഗ്രാം (ഇ.ഇ.ജി) വഴിയാണ് ഇത് തിരിച്ചറിഞ്ഞതെന്നും വിദഗ്ദ്ധര്‍ പറയുന്നു. ''നേരത്തെ ചെറിയ ഒരു സംഘം രോഗികളിലായിരുന്നു ഇതു കണ്ടെത്തിയതെങ്കില്‍ പിന്നീട് നടത്തിയ വലിയ പരിശോധനയില്‍ 600ലേറെ രോഗികള്‍ക്ക് തലച്ചോറില്‍ സങ്കീര്‍ണത സൃഷ്ടിക്കുന്നതായി കണ്ടെത്തി.
അതിനാല്‍തന്നെ ഇതൊരു ആകസ്മികതയല്ലെന്ന് ഉറപ്പിക്കാം'' -അമേരിക്കയിലെ ബെയ്ലര് കോളജ് ഓഫ് മെഡിസിനിലെ അസി. പ്രഫസര്‍ സുല്‍ഫി ഹനീഫ് വിശദീകരിച്ചു. തലച്ചോറിന്റെ മുന്‍വശത്ത് സുപ്രധാന കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്ന ഭാഗത്തെയാണ് ഇത് കാര്യമായി ബാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ രോഗികളില്‍ ഇ.ഇ.ജിയും എം.ആര്.ഐ, സി.ടി സ്കാനുകളും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''കൊവിഡ് വെറുതെ വന്നുപോകുമെന്ന് കരുതുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍, പുതിയ പഠനങ്ങള്‍ പറയുന്നത് ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്നാണ്'' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

