മാനന്തവാടി: ശനിയാഴ്ച്ച പെയ്ത കനത്ത മഴയില്‍ മാനന്തവാടി താലൂക്കിലെ വിവിധയിടങ്ങളിലുണ്ടായ വെള്ളകെട്ടുകളില്‍ നിന്ന് വെള്ളം ഒഴിഞ്ഞില്ല.
ഇതോടെ പലയിടത്തും ഗതാഗതം മുടങ്ങി. കരിന്തിരിക്കടവ് കമ്മന, ചെറുവയല്‍ വള്ളിയൂർക്കാവ്, കമ്മന കാപ്പുംകുന്ന് റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറിയത്. ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ കമ്പുകളടിഞ്ഞ് തലപ്പുഴ തിണ്ടുമ്മല്‍ പാലത്തിന്റെ കൈവരികള്‍ തകർന്ന് പാലം അപകടത്തിലായി.
എടവക അഞ്ചാംപ്പീടിക എസ് അഹ്മദ് സഖാഫിയുടെ വീടിന്റെ പുറകുവശത്തെ നാല് മീറ്ററോളം ഉയരത്തില്‍ നിർമ്മിച്ച മതില് തകർന്നു. രണ്ടേനാല്‍ എള്ളുമന്ദം റോഡിലെ ഇസ്മായിലിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണഭിത്തി തകർന്നു. തലപ്പുഴ ഇടിക്കര റോഡിലെ കമ്പി പാലത്തിന്റെ കൈവരി തകർന്നത് പാലം അപകട ഭീഷിണി ഉയർത്തുന്നുണ്ട്. മാനന്തവാടി കൂനാർ വയലില്‍ നാല് സെന്റ് ഉന്നതിയില്‍ സംരക്ഷണമതില്‍ തകർന്ന് ഒരു വീട് പൂർണ്ണമായും മറ്റൊരു വീട് ഭാഗികമായും തകർന്നു. താലൂക്കിലെ പുളിഞ്ഞാല്‍, മക്കിയാട് കുഞ്ഞോം, പേര്യ, കൈതക്കൊല്ലി, തലപ്പുഴ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

