മുടപുരം: അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം വട്ടവിള,മൂലയില്‍,ആല്‍ത്തറമൂട് പ്രദേശങ്ങളില്‍ രണ്ടാഴ്ചയോളമായി വാട്ടർ അതോറിട്ടി പൈപ്പ് വഴി കുടിവെള്ളം എത്തിക്കാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.കിണറുകളില്‍ വെള്ളം വറ്റിയതിനാല്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍.
പന്ത്രണ്ട് ദിവസമായി കുടിവെള്ളം വന്നിട്ടെന്ന് നാട്ടുകാർ പറഞ്ഞു.മൂലയില്‍ - വട്ടവിള - ആല്‍ത്തറമൂട് റോഡിനിരുവശവുമുള്ളവർക്കാണ് വെള്ളം ലഭിക്കാത്തത്. പഞ്ചായത്തിലെ രണ്ടാം വാർഡിലെ പ്രദേശങ്ങളാണിത്. എന്നാല്‍ വാർഡിലെ മറ്റ് പല പ്രദേശങ്ങളിലും എല്ലാ ദിവസവും വെള്ളം ലഭിക്കുന്നുമുണ്ട്.
വാട്ടർ അതോറിട്ടി,ആറ്റിങ്ങല്‍ നിന്ന് അഴൂർ പഞ്ചായത്തിലെ തെറ്റിച്ചിറയിലെ ടാങ്കില്‍ വെള്ളം എത്തിച്ച് അവിടെ നിന്നാണ് പഞ്ചായത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നത്.വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയറിയിക്കാൻ ആറ്റിങ്ങല്‍ വാട്ടർ അതോറിട്ടി ഓഫീസില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നാണ് പരാതി. വാട്ടർ അതോറിട്ടിയുടെ ഉപഭോക്തൃ പരിഹാര നമ്പറില്‍ വിളിച്ച് അറിയിച്ചാലും പരാതി നടപടിയില്ലെന്നാണ് ആക്ഷേപം. എത്രയും വേഗം വാട്ടർ അതോറിട്ടി അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം മുട്ടപ്പലം ശാഖ സെക്രട്ടറി സി.രാമചന്ദ്രൻ ആവശ്യപ്പെട്ടു.ജനപ്രതിനിധികള്‍ ഇതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
