കാലവർഷ ലഭ്യത കുറയുമെന്ന് പ്രവചനം
കൊച്ചി: നടപ്പു വർഷം കാലവർഷത്തിന്റെ ലഭ്യത ദീർഘകാല ശരാശരിയിലും 90 ശതമാനം കുറവാകുമെന്ന കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഇന്ത്യൻ ഓഹരി വിപണിയില്‍ ഇന്നലെ കനത്ത തകർച്ച സൃഷ്‌ടിച്ചു.
ക്രൂഡോയില്‍ വിലയിലുണ്ടായ കുതിപ്പില്‍ വലയുന്ന രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് മഴ ലഭ്യതയിലെ ഇടിവ് കടുത്ത ആഘാതമാകുമെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ കുറഞ്ഞെങ്കിലും ഇന്ത്യൻ സാമ്പത്തിക മേഖലയിലെ വെല്ലുവിളികള്‍ പൂർണമായി ഒഴിഞ്ഞിട്ടില്ല. ഇതോടൊപ്പം കാർഷിക ഉത്പാദനവും ഇടിഞ്ഞാല്‍ രാജ്യം അതിരൂക്ഷമായ വിലക്കയറ്റ ഭീഷണി നേരിടുമെന്ന ആശങ്ക ശക്തമാണ്.
ഇന്നലെ മുഖ്യ സൂചികയായ സെൻസെക്‌സ് 1.092.06 പോയിന്റ് ഇടിഞ്ഞ് 74,775.74ല്‍ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 359.40 പോയിന്റ് കുറഞ്ഞ് 23,547.75ല്‍ എത്തി. ചെറുകിട, ഇടത്തരം ഓഹരികളിലും കനത്ത വില്‍പ്പന സമ്മർദ്ദം നേരിട്ടു. നിക്ഷേപകരുടെ ആസ്തിയിലെ നഷ്‌ടം 6 ലക്ഷം കോടി രൂപ
എല്ലാ കണ്ണുകളും റിസർവ് ബാങ്കില്‍
ജൂണ്‍ മൂന്നിന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗ തീരുമാനങ്ങളാണ് നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. പശ്ചിമേഷ്യയില്‍ സമാധാന നീക്കങ്ങള്‍ സജീവമായി നടക്കുന്നതിനാല്‍ തിരക്കിട്ട് പലിശ ഉയർത്താൻ റിസർവ് ബാങ്ക് തയ്യാറായേക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂഡ് വില കുത്തനെ താഴ്ന്നതും ആശ്വാസമാണ്. പലിശ ഉയർത്താനുള്ള തീരുമാനം ജൂണിലെ നയ പ്രഖ്യാപനത്തിലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷ.
ട്രംപിന്റെ നയ ചാഞ്ചാട്ടം വെല്ലുവിളി
അമേരിക്കയും ഇറാനും സമാധാന ഉടമ്പടിയിലേക്ക് നീങ്ങുകയാണെന്ന വാർത്തകള്‍ സജീവമാകുമ്പോഴും യുദ്ധം സംബന്ധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് മാറ്റങ്ങളാണ് നിക്ഷേപകർക്ക് വെല്ലുവിളി. ഇറാനുമായി വെടിനിറുത്തല്‍ കരാർ 60 ദിവസത്തേക്ക് നീട്ടിയെങ്കിലും ഹോർമുസ് ഇടനാഴി തുറക്കുന്നതില്‍ വ്യക്തയുണ്ടായിട്ടില്ല. വാരാന്ത്യത്തില്‍ വിപണിയില്‍ ലാഭമെടുപ്പ് ശക്തമായതും ഇന്നലെ തകർച്ചയ്ക്ക് ആക്കം കൂട്ടി.

