ചെന്നൈ: നിയമരംഗത്ത് വിജയിക്കാൻ കുറുക്കുവഴികളില്ലെന്നും മനുഷ്യബന്ധങ്ങള്‍ വിലയിരുത്താനുള്ള കഴിവും സഹാനുഭൂതിയും മികച്ച അഭിഭാഷകന്റെ പ്രധാന ഗുണങ്ങളാണെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
വി.ഐ.ടി ചെന്നൈ സ്കൂള്‍ ഒഫ് ലായില്‍(വി.ഐ.ടി.എസ്.ഒ.എല്‍) നവാഗത വിദ്യാർത്ഥികളുടെ ഇൻഡക്‌ഷൻ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാഡമിക മികവിനൊപ്പം മൂട്ട് കോർട്ട് പോലുള്ള മത്സരങ്ങളില്‍ സജീവമായി പങ്കെടുക്കണമെന്നും ഉന്നതമായ ലക്ഷ്യങ്ങള്‍ മുന്നിലുണ്ടാകണമെന്നും ജസ്റ്റിസ് ദേവൻ പറഞ്ഞു.
ജീവിതത്തിലെ എല്ലാ മേഖലകളുമായി ബന്ധപ്പെടുന്ന പ്രൊഫഷനാണ് നിയമ രംഗം. അക്കാഡമിക് മികവിന് അപ്പുറം മാനുഷിക ഗുണങ്ങള്‍ വളർത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതി അഭിഭാഷക സാറാ സണ്ണിയും എക്‌സ്‌ഫ്ലോ പേയ്‌മെന്റ്സിലെ സീനിയർ ലീഗല്‍ കോണ്‍സല്‍ മേയ്ഖ വിശ്വനാഥും വിദ്യാർത്ഥികളുമായി അനുഭവങ്ങള്‍ പങ്കുവച്ചു.
വി.ഐ.ടി ചെന്നൈ പ്രോ വൈസ് ചാൻസലർ ഡോ. ടി. ത്യാഗരാജൻ, വി.ഐ.ടി സ്കൂള്‍ ഒഫ് ലാ ഡീൻ ഡോ. സി.ടി രാബിറാജ്. അഡീഷണല്‍ രജിസ്ട്രാർ ഡോ. പി.കെ മനോഹരൻ, ഡീൻ അക്കാഡമിക്‌സ് ഡോ. പി.എസ്. നിത്യ ദർശിനി, ഡോ. എ. നയീമുള്ള ഖാൻ എന്നിവരും പങ്കെടുത്തു.

