Dailyhunt
'ഞങ്ങള്‍ക്കും നടക്കണം ഇതിലെ...'

'ഞങ്ങള്‍ക്കും നടക്കണം ഇതിലെ...'

വെഞ്ഞാറമൂട്: നിരവധി യാത്രക്കാ‌ര്‍ ആശ്രയിക്കുന്ന നടപ്പാതയോട് അധികൃതര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധം ശക്തം. കല്ലറ ഗ്രാമ പഞ്ചായത്തിലെ പരപ്പില്‍ പനകുന്ന് റോഡില്‍ അടപ്പിനകത്തുനിന്നും ചെറുവാളത്ത് എത്തുന്ന രണ്ട് കിലോമീറ്റര്‍ ദൂരമുള്ള നടപ്പാതയാണ് യാത്രക്കാര്‍ക്ക് ഭീതി സമ്മാനിക്കുന്നത്.

അടപ്പിനകത്തുനിന്നും നടപ്പാതയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് 15 അടിയോളം താഴ്ചയാണ്. ഇതുവഴി ചെറിയ വാഹനങ്ങള്‍ക്കുപോലും കടന്നുപോകാന്‍ കഴിയില്ല. നൂറോളം കുടുംബങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.

വാഹനം കടന്നുചെല്ലാത്തതിനാല്‍ ചെറുവാളം അടപ്പിനകം തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനമിറങ്ങുന്നവര്‍ ഏറെ ദൂരം നടന്നാണ് വീടുകളിലെത്തുന്നത്.

വീട് നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങള്‍ സ്ഥലത്തെത്തിക്കുന്നതിനും തലച്ചുമട് മാത്രമാണ് പോംവഴി. കൂലിയിനത്തില്‍ വലിയൊരു തുകയാണ് ഇത്തരത്തില്‍ ചെലവാകുന്നത്. അസുഖബാധിതരേയും ചുമന്ന് വേണം പ്രധാന റോഡില്‍ എത്തിക്കാന്‍. സമീപകാലത്ത് ഹൃദയാഘാതമുണ്ടായ വ്യക്തിയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ മരിച്ച സംഭവവും ഉണ്ടായി. മഴക്കാലത്ത് അടപ്പിനകം തോട് നിറഞ്ഞൊഴുകുന്നതിനാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും അങ്കണവാടിയിലേക്ക് കുഞ്ഞുങ്ങളെയും കൊണ്ട് പോകുന്ന അമ്മമാരും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത്.

അടപ്പിനകം-പനകുന്ന്-ചെറുവാളം റോഡിന്റെ നിര്‍മ്മാണം പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. 2020-2021 സാമ്ബത്തിക വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ജി.ശിവദാസന്‍,​ പ്രസിഡന്റ് കല്ലറ ഗ്രാമ പഞ്ചായത്ത്

പനകുന്ന് നിവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് അടപ്പിനകം ചെറുവാളം റോഡ്. വാഹനഗതാഗതത്തിന് അനുയോജ്യമായ രീതിയില്‍ റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് കല്ലറ പഞ്ചായത്ത് അടിയന്തര പ്രാധാന്യം നല്‍കണം.

രാജേഷ് പി.ടി. പരപ്പില്‍ ബി.ജെ.പി

അടപ്പിനകം, പനകുന്ന്, ചെറുവാളം പ്രദേശങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് കല്ലറ പഞ്ചായത്ത് ഭരണസമിതി പ്രത്യേകം ഊന്നല്‍ നല്‍കണം.

ഷിബു കല്ലറ,​ മുസ്ലിം ലീഗ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi