പാരിസ്: ഇറ്റലിയുടെ ലോക ഒന്നാം നമ്പർ താരം യാന്നിക് സിന്നറുടെ 30 മത്സരങ്ങള്‍ നീണ്ട വിജയക്കുതിപ്പ് അവസാനിപ്പിച്ച് അർജന്റീനിയൻ താരം യുവാൻ മാനുവല്‍ സെറുണ്ടോളോ.
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ രണ്ടാം റൗണ്ടിലായിരുന്നു സിന്നറുടെ അപ്രതീക്ഷിത തോല്‍വി. സ്‌കോർ: 3-6, 2-6, 7-5, 6-1, 6-1.
ആദ്യ രണ്ട് സെറ്റുകള്‍ നേടുകയും മൂന്നാം സെറ്റില്‍ 5-1 എന്ന നിലയില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്ത ശേഷമാണ് സിന്നർ പരാജയപ്പെട്ടത്. മൂന്നാം സെറ്റില്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട സിന്നർക്ക് മെഡിക്കല്‍ ടൈംഔട്ട് എടുക്കേണ്ടി വന്നിരുന്നു. തുടർന്ന് തുടർച്ചയായ രണ്ട് സെറ്റുകള്‍ നഷ്ടപ്പെടുകയും നിർണായകമായ അഞ്ചാം സെറ്റില്‍ തോല്‍വി വഴങ്ങുകയും ചെയ്തു. തന്റെ കരിയറില്‍ ആദ്യമായാണ് 56-ാം റാങ്കുകാരനായ സെറുണ്ടോളോ ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിക്കുന്നത്.
കരിയർ ഗ്രാൻഡ് സ്ലാം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന സിന്നറുടെ 30 മത്സരങ്ങള്‍ നീണ്ട വിജയക്കുതിപ്പിനാണ് പാരിസില്‍ അന്ത്യമായത്. കരിയർ ഗ്രാൻഡ് സ്ലാം തികയ്ക്കാൻ സിന്നർക്ക് ഫ്രഞ്ച് ഓപ്പണ്‍ കിരീടം കൂടി അത്യാവശ്യമായിരുന്നു.
ഈ സീസണിലെ മൂന്ന് ക്ലേ-കോർട്ട് മാസ്റ്റേഴ്‌സ് കിരീടങ്ങളും ചൂടി പാരീസിലെത്തിയ സിന്നർ കിരീടം നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിലെ പ്രധാനിയായിരുന്നു. കഴിഞ്ഞ വർഷത്തെ ഫൈനലില്‍ കാർലോസ് അല്‍കാരാസിനോട് പരാജയപ്പെടുകയായിരുന്നു സിന്നർ.
ഇഗ പ്രീ ക്വാർട്ടറില്‍
അതേസമയം വനിതാ വിഭാഗത്തില്‍ മുൻ ചാമ്പ്യനായ ഇഗ ഷ്വാംടെക്ക് പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു. ഇന്നലെ മൂന്നാം റൗണ്ടില്‍ സ്വന്തം നാട്ടുകാരിയായ മാഗ്ദ ലിന്നെറ്റിനെ 6-4,6-4 എന്ന സ്കോറിനാണ് ഇഗ തോല്‍പ്പിച്ചത്.

