തിരുവനന്തപുരം: എട്ട് വർഷം മുൻപ് അമേരിക്കയിലേക്ക് വിമാനം കയറിയ കോളിൻ ഒരിക്കല്‍ കൂടി അമ്മക്കൂട്ടിലേക്കെത്തി.
മാതാപിതാക്കളായ സാബു വർഗീസും ലീനയും ചേട്ടൻ എയിഡനും കോളിനൊപ്പമുണ്ടായിരുന്നു.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സാബു വർഗീസും ലീനയും 2018ലാണ് കാര വഴി രജിസ്റ്റർ ചെയ്ത് സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ നിന്ന് കോളിനെ (മാതാപിതാക്കള്‍ ഇട്ട പേര്) ദത്തെടുക്കുന്നത്. കോളിനെ ഏറ്റുവാങ്ങാൻ എയിഡനും അന്ന് എത്തിയിരുന്നു. നിലവില്‍ അമേരിക്കയില്‍ ടെക്സസിലെ പബ്ളിക്ക് സ്കൂള്‍ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് കോളിൻ. എയിഡൻ ഇതേ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും. എയിഡനെ 2014ല്‍ പോണ്ടിച്ചേരിയില്‍ നിന്നാണ് ദമ്പതികള്‍ ദത്തെടുക്കുന്നത്.
മക്കളുടെ ജന്മനാടുകള്‍ കാണിക്കാനാണ് സാബു വർഗീസും ലീനയും ഇവരെ ഇത്തവണ ഇന്ത്യയില്‍ കൊണ്ടുവന്നത്. ഇൻഡോനേഷ്യയിലെ ബാലി സന്ദർശിച്ചതിന് ശേഷമാണ് കേരളത്തിലെത്തിയത്. മൂത്തമകൻ എയിഡന്റെ ജന്മനാട് കൂടി സന്ദർശിച്ചശേഷമെ കുടുംബം അമേരിക്കയിലേക്ക് മടങ്ങൂ.
ഹരിപ്പാട് ചെപ്പാട് സ്വദേശിയായ സാബു വർഗീസിന്റെ കുടുംബം 1971ലാണ് ന്യൂയോർക്കിലേക്ക് കുടിയേറിയത്.1976ല്‍ അമേരിക്കയില്‍ ജനിച്ച സാബുവർഗീസ് ഇപ്പോള്‍ ടെക്സസില്‍ എയർ ട്രാഫിക്ക് കണ്‍ട്രോളറാണ്.കോതമംഗലത്ത് കുടുംബവേരുകളുള്ള ലീന ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.നിലവില്‍ ടെക്സസിൻ ഫിനാൻസ് മാനേജറാണ്. നിയമപരമായ ദത്തെടുക്കലിലൂടെ രണ്ട് കുരുന്നുകള്‍ക്ക് സുരക്ഷിതവും,മനോഹരവുവായ ഭാവി സമ്മാനിച്ച സാബുവിനും ലീനയ്ക്കും തങ്ങളെ തേടിയെത്തിയ മക്കള്‍ക്കും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ.ജി.എല്‍.അരുണ്‍ ഗോപിയും,കേന്ദ്രത്തിലെ അമ്മമാരും,അധികൃതരും ചേർന്ന് ഉഷ്മളമായ വരവേല്പ് നല്‍കി.

