ന്യൂഡല്‍ഹി: ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മുകാശ്‌മീരിന്റെയും ലഡാക്കിന്റെയും ഭാഗങ്ങള്‍ ചേർത്ത് അതിർത്തി നിർണയിക്കാൻ രൂപീകരിച്ച പാകിസ്ഥാൻ-ചൈന അതിർത്തി സംയുക്ത കമ്മീഷൻ നിയമപരമല്ലെന്ന് വിദേശകാര്യ മന്ത്രാലയം.
ഇന്ത്യൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ചൈന-പാകിസ്ഥാൻ അതിർത്തി സഹകരണം അസ്വീകാര്യമാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ വ്യക്തമാക്കി. പാകിസ്ഥാനും ചൈനയും തമ്മില്‍ അതിർത്തിയില്ലാത്ത സാഹചര്യത്തില്‍ കമ്മിഷന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളായി തുടരും. ഇന്ത്യൻ പ്രദേശവുമായി ബന്ധപ്പെട്ട കരാറുകളില്‍ ഏർപ്പെടാൻ പാകിസ്ഥാന് അവകാശമില്ല. 1963 ലെ ചൈന-പാകിസ്ഥാൻ അതിർത്തി കരാർ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. അത് നിയമവിരുദ്ധവും അസാധുവും ആണെന്ന നിലപാടില്‍ മാറ്റമില്ല. ഇൗ അധിനിവേശ പ്രദേശങ്ങളുടെ പദവി മാറ്റാനോ നിയമവിധേയമാക്കാനോ ഉള്ള ഏതൊരു ശ്രമത്തെയും ഇന്ത്യ എതിർക്കും. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും ബാധിക്കുന്ന വിഷയമാണ്.
ഇത്തരം നാടകങ്ങളില്‍ ഏർപ്പെടുന്നതിനുപകരം, നിയമവിരുദ്ധമായി കൈവശം വച്ച പ്രദേശങ്ങളില്‍ നിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ പാകിസ്ഥാനോട് ആവശ്യപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 590 കിലോമീറ്റർ പാക് അധിനിവേശ കശ്മീരിലെ കാരക്കോറം മേഖലയിലാണ് ചൈനയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി ഏകോപനം.

