മുംബയ്: തെരുവുനായ ശല്യത്തിനെതിരായ ജനങ്ങളുടെ പരാതികള്‍ക്കുനേരെ കണ്ണടച്ച അധികൃതർക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരുകൂട്ടം ആക്ടിവിസ്റ്റുകള്‍.
മഹാരാഷ്ട്രിയിലെ നാസിക്കിലാണ് സംഭവം.
നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലേയ്ക്ക് ചാക്കുകളില്‍ തെരുവുനായ്ക്കളുമായി എത്തിയ ആക്ടിവിസ്റ്റുകള്‍ അവയെ ഓഫീസറുടെ മേശപ്പുറത്തേയ്ക്ക് തുറന്നുവിടുകയായിരുന്നു. പെട്ടെന്നുണ്ടായ പരിഭ്രാന്തിയില്‍ നായ്ക്കുട്ടികള്‍ മേശപ്പുറത്ത് ഓടിനടക്കുന്നതിന്റെയും ഉദ്യോഗസ്ഥൻ പുറകോട്ട് മാറുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യുവസേന ജില്ലാ തലവൻ വിക്രം രണ്‍ധാവെയുടെ നേതൃത്വത്തിലായിരുന്നു ഈ വേറിട്ട പ്രതിഷേധം. ഇതിന്റെ ഭാഗമായി ചീഫ് ഓഫീസർ ധീരജ് ഭാംരെയുടെ മേശയില്‍ നോട്ടുമാലയും ഇവർ സമർപ്പിച്ചു. നിഫാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേർക്ക് കടിയേറ്റതായും പ്രതിഷേധക്കാർ ആരോപിക്കുന്നു.
വിഷയത്തില്‍ നഗരസഭ അടിയന്തരമായി ഇടപെടണമെന്നും തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കില്‍ ജനങ്ങളെ സാക്ഷിനിർത്തി ഇതേ ഓഫീസിനുള്ളില്‍ വീണ്ടും തെരുവുനായ്ക്കളെ അഴിച്ചുവിട്ട് ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അധികൃതർക്ക് മുന്നറിയിപ്പ് നല്‍കി.

