Dailyhunt
പാറത്തോട് പാലം യാഥാര്‍ത്ഥ്യമായി

പാറത്തോട് പാലം യാഥാര്‍ത്ഥ്യമായി

നെടുങ്കണ്ടം: പാറത്തോട് പുതിയ പാലത്തിന്റെ ഉദ്ഘാടനവും പാറത്തോട് കമ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണ ഉദ്ഘാടനവും വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. കൊവിഡ് കാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായെങ്കിലും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തികരിക്കുന്നുണ്ടെന്നും പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി എംഎം മണി പറഞ്ഞു. മുന്‍ എംഎല്‍എ കെ.കെ ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
മൂന്നാര്‍ കുമളി ദേശിയ പാതയില്‍ പാറത്തോട് മൂന്നു കോടി രൂപ ചിലവിട്ടാണ് പുതിയ പാലം നിര്‍മിച്ചിട്ടുള്ളത്. 11.08 മീറ്റര്‍ നീളവും, 11 മീറ്റര്‍ വീതിയും, 7.5 മീറ്റര്‍ ഉയരത്തിലുമാണ് പാലം നിര്‍മിച്ചിരിക്കുന്നത്. വാഹനങ്ങള്‍ കടന്നു പോകുന്നതിന് 7.5 മീറ്റര്‍ ക്യാരേജും ഇതിന്റെ ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതമുള്ള ഓരോ നടപ്പാതകളുമാണ് നിര്‍മിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പാലം നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.

പാലം നിര്‍മ്മാണം നടന്നപ്പോള്‍ ഗതാഗതം സ്തംഭിക്കാതിരിക്കാന്‍ താത്കാലിക പാലവും പുഴയ്ക്ക് സംരക്ഷണഭിത്തിയും നിര്‍മിച്ചിട്ടുണ്ട്.
പാറത്തോട് കമ്യൂണിറ്റി ഹാള്‍ നിര്‍മ്മാണത്തിന് 75 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മന്ത്രി എംഎം മണിയുടെ എംഎല്‍എ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ഉടുമ്ബന്‍ചോല ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപയും ഇതിനായി വിനിയോഗിക്കും.
ഉടുമ്ബന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.ജെ ജോമോന്‍, സുനില്‍ കുമാര്‍, പി.ഡബ്ലുഡി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സിസിലി ജോസഫ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സൂസ്സന്‍ സാറ സാമുവല്‍, ഫാ.ജോഷി നിരപ്പേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi