
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേല്‍ ദ്വീപിലെത്തുമ്ബോള്‍ പദ്ധതികളുടെ വിലയിരുത്തലിനും പ്രഖ്യാപനങ്ങള്‍ക്കുമൊപ്പം വിവാദങ്ങളുുമുണ്ടാകും. ലക്ഷദ്വീപ് വൈദ്യുതി വകുപ്പില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പരിഷ്കാരങ്ങളെ കുറിച്ച് പ്രഖ്യാപനം നടന്നേക്കും. എന്നാല്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണ് പട്ടേലിന്റെ നീക്കമെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ആരോപിക്കുന്നത്. വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയും 25 വര്‍ഷം സര്‍വ്വീസുള്ളവരെ പിരിച്ചുവിടുകയുമാണ് ലക്ഷ്യമത്രെ.
അഗത്തി ദ്വീപില്‍ കടലിനഭിമുഖമായി നിര്‍മിക്കുന്ന 150 ബെഡ് ആശുപത്രി സമുച്ചയത്തെ കുറിച്ചും കവരത്തി ദ്വീപില്‍ പുതിയ പവര്‍ഹൗസിന്റെ പടിഞ്ഞാറ് ഭാഗത്ത് നിര്‍മിക്കുന്ന പുതിയ ആശുപത്രി കെട്ടിടത്തെക്കുറിച്ചും തീരുമാനമെടുക്കും.
ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ ഗ്ലാമര്‍ പദ്ധതിയാണ് സ്മാര്‍ട്ട് സിറ്റി. ഇത് സംബന്ധിച്ച പ്രാഥമിക ആസൂത്രണങ്ങള്‍ തയ്യാറാക്കും.
എന്നാല്‍ ദ്വീപിന്റെ ഭൂമി ശാസ്ത്രമനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ ബോട്ടുകള്‍ കെട്ടിയിടുന്നത് കടല്‍ കരയോട് ചേരുന്ന പാണ്ഡ്യാലകളിലും ഷെഡുകളിലുമാണെന്നും ഈ പദ്ധതിയുടെ പേരില്‍ ഇവരെ പറിച്ച് നടുകയാണ് ലക്ഷ്യമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കവരത്തി ദ്വീപിലെ ഹെലിപാഡ് നിര്‍മ്മാണത്തിലും തീരുമാനമുണ്ടാകും. ഇതിന് തൊട്ടടുത്തുള്ള ഇന്ത്യ റിസര്‍വ് സേന അംഗങ്ങളുടെ ഹൗസിംഗ് കോളനി ഹെലിപാഡിന്റെ പേരില്‍ തകര്‍ക്കരുതെന്ന് ആവശ്യവുമുയരുന്നുണ്ട്.