കൊച്ചി: രാജ്യത്തെ ഇന്ധന വിപണി സ്ഥിരതയിലേക്ക് നീങ്ങുന്നതിനാല്‍ പെട്രോള്‍, ഡീസല്‍, ഏവിയേഷൻ ടർബൈൻ ഫ്യൂവല്‍(എ.ടി.എഫ്) എന്നിവയുടെ കയറ്റുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചു.
പെട്രോളും ഡീസലും കയറ്റുമതി ചെയ്യുമ്പോള്‍ ഈടാക്കിയിരുന്ന ഗതാഗത സെസ് പൂർണമായും ഒഴിവാക്കിയെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇന്ന് മുതല്‍ പെട്രോളിന്റെ വിൻഡ്ഫാള്‍ നികുതി ലിറ്ററിന് ഒന്നര രൂപയായി കുറയും. ഡീസല്‍ കയറ്റുമതിക്ക് ഈടാക്കുന്ന നികുതി ലിറ്ററിന് 13.5 രൂപയായും എ.ടി.എഫിന്റെ തീരുവ 9.5 രൂപയായും കുറയും. അതേസമയം ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന പെട്രോള്‍, ഡീസല്‍ എന്നിവയുടെ തീരുവയില്‍ മാറ്റമില്ല.
രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിനായി മേയ് 16നാണ് കേന്ദ്ര സർക്കാർ പെട്രോള്‍ കയറ്റുമതിയില്‍ ലിറ്ററിന് മൂന്ന് രൂപ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി ഏർപ്പെടുത്തിയത്. ഡീസലിന് 16.5 രൂപയും എ.ടി.എഫിന് 16 രൂപയും കയറ്റുമതി തീരുവയാണ് ഈടാക്കിയിരുന്നത്.

