Dailyhunt
ഫാമിംഗ് കോര്‍പ്പറേഷനിലെ ലയങ്ങള്‍  വാസയോഗ്യമാക്കി: എം.ഡി

ഫാമിംഗ് കോര്‍പ്പറേഷനിലെ ലയങ്ങള്‍ വാസയോഗ്യമാക്കി: എം.ഡി

പുനലൂര്‍: പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷനിലെ (എസ്.എഫ്.സി.കെ) വിവിധ എസ്റ്റേറ്റുകളിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ലയങ്ങള്‍ നവീകരിച്ച്‌ വാസയോഗ്യമാക്കിയെന്ന് കോര്‍പ്പറേഷന്‍ എം.ഡി എസ്.കെ. സുരേഷ് കുമാര്‍ അറിയിച്ചു. കോര്‍പ്പറേഷന്റെ തനത് ഫണ്ടില്‍ നിന്ന് അരക്കോടി രൂപ ചെലവഴിച്ചായിരുന്നു നവീകരണം.

ചിതല്‍വെട്ടി, മുള്ളുമല, കുമരംകുടി, ചെരിപ്പിട്ടകാവ് തുടങ്ങിയ എസ്റ്റേറ്റുകളിലെ 31 കെട്ടിടങ്ങളാണ് വാസയോഗ്യമാക്കി നല്‍കിയത്. ശേഷിക്കുന്ന കെട്ടിടങ്ങളുടെ പുനരുദ്ധാരണ ജോലികള്‍ പുരോഗമിക്കുന്നുണ്ട്. കുമരംകുടി എസ്റ്റേറ്റിലെ 11 കെട്ടിടങ്ങള്‍ അടിയന്തരമായി പുനരുദ്ധരിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

നിര്‍മ്മാണ ജോലികള്‍ ഉടന്‍ ആരംഭിക്കും.

ചിതല്‍വെട്ടി എസ്റ്റേറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും മാങ്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് വാക്സിനേഷനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. എസ്റ്റേറ്റിലെ 365 തൊഴിലാളികളുടെ വാക്സിന്‍ രജിസ്ട്രേഷന്‍ നടപടികള്‍ നടന്നുവരികയാണ്. മുള്ളുമല, ചെരിപ്പിട്ടകാവ്, കുമരംകുടി എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ഒന്നാംഘട്ട വാക്സിനേഷന്‍ കഴിഞ്ഞ മാസം 31ന് പൂര്‍ത്തിയാക്കിയിരുന്നു. ശേഷിക്കുന്ന ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എം.ഡി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi