Dailyhunt

പൊളിച്ചുനീക്കിയ അക്ഷരാലയം എവിടെ

മൂവാറ്റുപുഴ: പൊളിച്ചു മാറ്റിയ മൂവാറ്റുപുഴ സെന്‍ട്രല്‍ പബ്ലിക് ലൈബ്രറിക്ക് പകരം കെട്ടിടം നിര്‍മ്മിക്കുമെന്ന വാഗ്‌ദാനം കടലാസിലൊതുങ്ങുന്നു. മൂവാറ്റുപുഴ വള്ളക്കാലി ജംഗ്ഷനു സമീപം പൗരാണിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വായനശാല ഒരു പതിറ്റാണ്ടു മുമ്ബാണ് ഇവിടെ നിന്നു മാറ്റിയത്.

ബ്രിട്ടീഷ് രാജ്ഞിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച്‌ നിര്‍മ്മിച്ച ടൗണ്‍ ഹാളുകളുകളില്‍ ഒന്നാണെന്നു പറയപ്പെടുന്ന പൗരാണിക കെട്ടിടത്തിന്റ ഒരു ഭാഗത്ത് 1921 ലാണ് ലൈബ്രറി ആരംഭിച്ചത്. പിന്നീട് ഇത് നഗരസഭയുടെ കീഴില്‍ വരുകയായിരുന്നു. കാലപഴക്കത്താല്‍ ജീര്‍ണിച്ചകെട്ടിടം അറ്റകുറ്റ പണികള്‍ നടത്താതെ നശിച്ചതോടെയാണ് വായന ശാല ഇവിടെ നിന്നും മാറ്റി.

ലതാ പാര്‍ക്കിനു സമീപം ആധുനിക രീതിയില്‍ വായനശാല മന്ദിരം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം നടത്തിയാണ് നഗരസഭ ലൈബ്രറി ഇവിടെനിന്നും മാറ്റിയത്. പിന്നീട് പുരാവസ്തുവായി സൂക്ഷിക്കേണ്ട കെട്ടിടവും പൊളിച്ചു നീക്കി. തുടര്‍ന്ന് കെട്ടിടം നിന്നിരുന്ന ഭാഗത്തെ മണ്ണ് എടുത്തത് അന്നേ ചര്‍ച്ചയായിരുന്നു. ഒരു നൂറ്റാണ്ടു പിന്നിട്ട വായനശാല നിലവില്‍ ആരക്കുഴ റോഡിലെ ഒരു വാടക കെട്ടിടത്തില്‍ വീര്‍പ്പുമുട്ടുകയാണ്.

പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായില്ല. കഴിഞ്ഞ നഗരസഭ ഭരണ സമിതിയുടെ കാലത്ത് അന്നത്തെ എം.എല്‍.എയായിരുന്ന എല്‍ദോ എബ്രഹാം മുന്‍കൈയെടുത്ത് അത്യാധുനിക രീതിയിലുള്ള വായനശാല കെട്ടിടം നിര്‍മിക്കാന്‍ പദ്ധതി കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് നഗരസഭ 50000 രൂപ ചെലവഴിച്ച്‌ സാധ്യതാ പഠനം നടത്തിയെങ്കിലും റിപ്പോര്‍ട്ട് ഫയലില്‍ അടയിരിക്കുകയാണ്. കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലം ഇപ്പാേള്‍ കാടുകയറി ഇഴജന്തുക്കളുടെ താവളമായിമാറി .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi