കൊച്ചി: ആഡംബര വാഹന നിർമ്മാതാക്കളായ ജെ.എല്‍.ആർ ഇന്ത്യ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തില്‍ വില്പനയില്‍ സർവകാല റെക്കാഡിട്ടു.
1,665 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. മുൻവർഷത്തെക്കാള്‍ 11 ശതമാനം വളർച്ചയാണിത്.
ഒന്നാം പാദത്തിലെ വില്‍പ്പനയുടെ 85 ശതമാനവും റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്ട്, ഡിഫെൻഡർ മോഡലുകളാണ്. ഡിഫെൻഡർ തുടർച്ചയായി ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുന്നു. യു.കെ സ്വതന്ത്ര വ്യാപാര കരാറിനെ തുടർന്ന് റേഞ്ച് റോവർ എസ്.വി., റേഞ്ച് റോവർ സ്‌പോർട്ട് എസ്.വി മോഡലുകള്‍ക്ക് 75 ലക്ഷം രൂപ വരെ ആനുകൂല്യം പ്രഖ്യാപിച്ചതിനാണ് വലിയ നേട്ടമായതെന്ന് കമ്പനി അറിയിച്ചു. പുതിയ ഉത്പന്ന നിരയുടെ പിന്തുണയോടെ മികച്ച വളർച്ച തുടരുമെന്ന പ്രതീക്ഷയിലാണ് കമ്പനി. :
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒന്നാം പാദ പ്രകടനമാണിതെന്ന് ജെ.എല്‍.ആർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ അംബ പറഞ്ഞു. ഇന്ത്യ- യു.കെ സ്വതന്ത്ര വ്യാപാര കരാർ ആഡംബര വാഹന വിപണിക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. എസ്,വി ശ്രേണിയിലെയും റേഞ്ച് റോവറിന്റെ പ്രത്യേക പതിപ്പുകളിലെയും ബേസ്‌പോക്ക് വാഹനങ്ങളിലെയും ഉപഭോക്തൃ താല്പര്യം കൂടുതല്‍ വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഉത്പന്ന നിരയുടെ കരുത്തില്‍ മുന്നേറ്റം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

