Dailyhunt

സമയോചിതമായി പൊലീസ് ഇടപെട്ടു, അവശനായ മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു

ചാവക്കാട്: കടലില്‍ മത്സ്യബന്ധനത്തിന് പോയി അവശനായി തളര്‍ന്ന മത്സ്യത്തൊഴിലാളിയെ രക്ഷിച്ചത് തീരദേശ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ. നെഞ്ചുവേദനയും ശ്വാസതടസവും മൂലം അവശനായ മുനയ്ക്കക്കടവ് പൊള്ളക്കായി ബക്കറിനെയാണ് പൊലീസ് രക്ഷിച്ചത്.

തളിക്കുളം പടിഞ്ഞാറ് കടലില്‍ മത്സ്യബന്ധനം നടത്തിവന്നിരുന്ന ഉക്കാഷ എന്ന് പേരുള്ള മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ് ബക്കര്‍. രാവിലെ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് ബോട്ടില്‍ വച്ച്‌ തളര്‍ന്നുവീണത്. ഉടന്‍ സഹതൊഴിലാളികള്‍ ചേര്‍ന്ന് കടലോര ജാഗ്രതാ സമിതി അംഗം ഷൗക്കത്തിന് കൈമാറിയ വിവരം തീരദേശ പൊലീസിനെ വിവരം അറിയിച്ചു.

പിന്നീട് മുനയ്ക്കക്കടവ് തീരദേശ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.

ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രക്ഷാബോട്ടുമായി എത്തി. അവശനായ ബക്കറിനെ ബോട്ടില്‍ കയറ്റി ചേറ്റുവ ഹാര്‍ബറിലെത്തിച്ച്‌ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്റ്റേഷന്‍ എ.എസ്.ഐ: ഐ.ബി. സജീവ്, സി.പി.ഒ അവിനാഷ്, ബോട്ട് സ്രാങ്ക് വിനോദ്, ലസ്‌കര്‍ സുജിത്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്നത്.

കൃത്യസമയത്ത് പൊലീസ് നടത്തിയ ഇടപെടല്‍ മൂലമാണ് ബക്കറിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. ഇതില്‍ വളരെയധികം സന്തോഷമുണ്ട്.

- കെ. ഹരീഷ്, മുനക്കക്കടവ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi