ആഗ്ര: സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പാടത്തുനിന്ന് തണ്ണിമത്തൻ പറിച്ചതിന് 13കാരനെ കുത്തിക്കൊന്നു. ആഗ്രയിലെ ബസായ് ജഗ്നറിലെ ഖേഡ എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം.
കൊലപാതകവുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബത്തിന്റെ കൃഷിയില്‍ പങ്കാളികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിയാസുദ്ദീൻ, ഷിറാസുദ്ദീൻ എന്നിവരാണ് ഇന്നലെ രാത്രിയോടെ പിടിയിലായത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥയും നിലനില്‍ക്കുന്നുണ്ട്.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി പ്രതികള്‍ക്ക് പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നു. ഇവർക്കൊപ്പം കുട്ടിയുടെ കുടുംബവും കൃഷിയില്‍ പങ്കാളികളായിരുന്നു. ഇന്നലെ പാടത്തുനിന്നും തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി പ്രതികളും കുട്ടിയും തമ്മില്‍ തർക്കമുണ്ടാവുകയും, പ്രകോപിതരായ പ്രതികള്‍ കത്തിയുപയോഗിച്ച് കുട്ടിയെ ആക്രമിക്കുകയുമായിരുന്നു.
കൃഷി സ്ഥലത്തേക്ക് പോയ കുട്ടിയെ കാണാതായതിനെത്തുടർന്ന് അന്വേഷിച്ചു ചെന്ന സഹോദരിയാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മൃതദേഹം കണ്ടത്. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൃത്യം നടന്ന അന്നുതന്നെ പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്‌തു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

