നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗ്യാസ് ക്രിമിറ്റോറിയം പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുന്നില്ലെന്ന് പരാതി. നാട്ടുകാരുടെ പരാതിയെ തുടർന്ന് തൊഴുക്കല്‍ മലഞ്ചാണിയില്‍ നെയ്യാറ്റിൻകര നഗരസഭ പണിത ഗ്യാസ് ക്രിമിറ്റോറിയം എപ്പോഴും പൂട്ടിക്കിടപ്പാണ്.
ശാന്തിഇടം എന്ന പേരില്‍ നഗരസഭയുടെ പ്ളാവിള വാർഡിലെ തൊഴുക്കല്‍ മലഞ്ചാണി കടുവക്കുഴിയില്‍ 1കോടി 70ലക്ഷം രൂപ എസ്റ്റിമേറ്റില്‍ ഒരേക്കർ ഭൂമിയെ മൂന്ന് തട്ടുകളായി തിരിച്ചാണ് ഗ്യാസ് ശ്മശാനം ഭാഗികമായി പണിതത്. 4100 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം. തദ്ദേശ തിരഞ്ഞെടുപ്പ് വന്നതോടെ ധൃതിപിടിച്ച് 2025 ഒക്ടോബർ 31ന് ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീടുള്ള പണി പാളി. നടപ്പാതയും വ്യൂ പോയിന്റുമൊക്കെ പാതിവഴിയിലായി. ഇതിലേക്കായി 34 ലക്ഷം രൂപ നഗരസഭ 2026-27 ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ഒരേ സമയം രണ്ട് ചിതകള്‍ ഉപയോഗിക്കാവുന്ന തരത്തില്‍ 4 എല്‍.പി.ജി സിലിണ്ടറുകളും തയ്യാറാക്കി വച്ചിട്ടുണ്ട്. പക്ഷെ ശ്മശാനത്തിലേക്കുള്ള റോഡുകളും മറ്റ് അനുബന്ധ പണികളും പൂർത്തിയാക്കാൻ ഇനിയും കാലതാമസമെടുക്കും.
നിർമ്മാണം പാതിവഴിയില്‍
രണ്ടും മൂന്നും തട്ടുകളില്‍ പാർക്കിംഗ്, ഇരിപ്പിടങ്ങള്‍, അനുസ്മരണ യോഗങ്ങള്‍ക്കുള്ള വേദി എന്നിങ്ങനെ നിർമ്മിക്കാനായിരുന്നു ഉദ്ദേശ്യം. നാലുക്കെട്ട് മേല്‍ക്കൂര, മലമുകളില്‍ നിന്നുള്ള നഗരത്തിന്റെ വിദൂര കാഴ്ച, സൂര്യാസ്തമയം വ്യൂ പോയിന്റ് എന്നിവ കാണുംവിധം നിർമ്മിക്കാനാണ് തീരുമാനിച്ചിരുന്നത്.

