തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അന്വേഷിക്കാന്‍ കെ.പി.സി.സി നിയോഗിച്ച കെ.എ. ചന്ദ്രന്‍ അദ്ധ്യക്ഷനായുള്ള ദക്ഷിണമേഖലാ സമിതി ഇന്നലെ തലസ്ഥാന ജില്ലയില്‍ തെളിവെടുപ്പ് നടത്തി. ഇന്ന് കൊല്ലത്തെത്തുന്ന സമിതി പരാതികള്‍ കേള്‍ക്കും. തിരുവനന്തപുരത്ത് പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ച മൂന്നംഗസമിതി ഈ മാസം 29ന് വീണ്ടുമെത്തും. നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാതെ മാറി നില്‍ക്കുകയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തവരെ പാര്‍ട്ടി പുനഃസംഘടനയില്‍ ഏതെങ്കിലും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കരുതെന്ന ആവശ്യമാണ് സമിതി മുമ്ബാകെ പ്രധാനമായും ഉയര്‍ന്നത്. മിക്ക നിയോജക മണ്ഡലങ്ങളില്‍ നിന്നും സമിതി മുമ്ബാകെ പരാതികളെത്തിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിത്വത്തിലെ അപാകത, താഴേത്തട്ടില്‍ സംഘടനാസംവിധാനത്തില്‍ നിലവിലുള്ള പോരായ്മകള്‍, ന്യൂനപക്ഷ വോട്ടുകളുടെ നഷ്ടം, സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചവരെ പിന്തുണച്ചവര്‍ വേറൊരാള്‍ സ്ഥാനാര്‍ത്ഥിയായെത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിര്‍ജ്ജീവമായി തുടങ്ങി നിരവധി പരാതികളാണ് ജില്ലയിലെ പ്രവര്‍ത്തകരും നേതാക്കളും സമിതി മുമ്ബാകെ ഉന്നയിച്ചത്. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം മറ്റൊരാളായിരുന്നെങ്കില്‍ ജയിക്കാനാകുമായിരുന്നു എന്ന അഭിപ്രായവും ചിലരുയര്‍ത്തി. തലസ്ഥാനത്ത് യു.ഡി.എഫ് വിജയിച്ച ഏക മണ്ഡലമായ കോവളത്ത് അതിനാധാരമായ ഘടകങ്ങളും സമിതി വിലയിരുത്തി. ജില്ലയില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവരില്‍ ചിലര്‍ക്ക് ഇന്നലെ അസൗകര്യം കാരണം സമിതി മുമ്ബാകെ എത്താനായില്ല.
അവരുടെയും ജില്ലയില്‍ ഘടകകക്ഷി മത്സരിച്ച ഏക സീറ്റായ ആറ്റിങ്ങലിലെയും പരാതികള്‍ കേള്‍ക്കാനാണ് 29ന് വീണ്ടുമെത്തുന്നത്. മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്‍, ടി.എസ്. സലിം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.