കോലഞ്ചേരി: അത്തമെത്തും മുമ്പേ നേന്ത്രക്കായ ചില്ലറ വില കിലോയ്ക്ക് 70 രൂപയിലെത്തി. വിലയിടിവ് മൂലം പ്രതിസന്ധിയിലായിരുന്ന കർഷകർക്ക് ഇത് ആശ്വാസമായെങ്കിലും, ഓണവിപണിയില്‍ ഉപ്പേരി വില വർദ്ധിക്കുന്നത് സാധാരണക്കാരന്റെ കീശ ചോർത്തും.
ഉപ്പേരിയില്ലാത്ത ഓണം ആഘോഷിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
രണ്ടു ദിവസം മുമ്പ് വരെ 40 രൂപയായിരുന്ന വിലയാണ് പെട്ടെന്ന് കുതിച്ചുയർന്നത്. ജൂണ്‍ തുടക്കത്തില്‍ മൊത്തവില കിലോയ്ക്ക് 20 രൂപ വരെയായി താഴ്ന്നിരുന്നു. പിന്നീട് 32 രൂപയിലേക്ക് ഉയർന്നു. ഇന്നലെ മാർക്കറ്റില്‍ 48 മുതല്‍ 52 രൂപ വരെയായിരുന്നു മൊത്ത വില.
കഴിഞ്ഞ കാലവർഷക്കെടുതിയില്‍ ജില്ലയിലെ പ്രധാന വാഴകൃഷി മേഖലകളായ തിരുവാണിയൂർ, മഴുവന്നൂർ, കാലടി എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് വാഴകള്‍ കാറ്റിലൊടിഞ്ഞു. കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനിന്നതോടെ വാഴകള്‍ക്ക് ചീയല്‍ ബാധിക്കുകയും ചെയ്തു.
ആവശ്യക്കാരും കൂടി
ഓണവിപണി ലക്ഷ്യമിട്ടിരുന്ന കുലകള്‍ നശിച്ചതും ആവശ്യക്കാർ കൂടിയതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. തമിഴ്നാട്ടിലെ ത്രിച്ചിയില്‍ നിന്നുള്ള നേന്ത്രക്കായയുടെ വരവ് കുറഞ്ഞതും കർണാടക ഉള്‍പ്പെടെയുള്ള അതിർത്തികളില്‍ നിയന്ത്രണങ്ങള്‍ വന്നതും വില ഉയരാൻ കാരണമായി. ഇതോടെ സംസ്ഥാനത്തെ കർഷകരില്‍ നിന്ന് ഉയർന്ന വിലയ്ക്ക് നേന്ത്രക്കായ വാങ്ങാൻ കച്ചവടക്കാർ നിർബന്ധിതരായി.

