Dailyhunt
വീട്ടില്‍ വീണ്ടും പ്രസവമെടുത്ത് ആശാ പ്രവര്‍ത്തകര്‍

വീട്ടില്‍ വീണ്ടും പ്രസവമെടുത്ത് ആശാ പ്രവര്‍ത്തകര്‍

കിളിമാനൂര്‍: പഴയകുന്നുമ്മല്‍ ആശാ പ്രവര്‍ത്തകരായ ഗീതയ്ക്കും ജലജയ്ക്കും ദീപ്തിക്കും അഭിനന്ദന പ്രവാഹം. ആശുപത്രിയില്‍ എത്താന്‍ സാധിക്കാതെ പ്രസവവേദനയില്‍ പുളഞ്ഞ സ്ത്രീയുടെ പ്രസവം എടുത്ത് അമ്മയെയും കുഞ്ഞിനേയും സുരക്ഷിതമായി ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചാണ് ആശ പ്രവര്‍ത്തകര്‍ മാതൃകയായത്.

കഴിഞ്ഞദിവസം രാവിലെ എട്ടു മണിയോട് കൂടിയാണ് സംഭവം. ഊമന്‍പള്ളിക്കര പുലിപ്പാറ വീട്ടില്‍ സൗമ്യയുടെ പ്രസവമാണ് ആശാ പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ കാരണം നടന്നത്. രാവിലെ ജോലിക്ക് പോകാനായി ജലജയും ഗീതയും ദീപ്തിയും ഇറങ്ങിയപ്പോഴാണ് ജെ.പി.എച്ച്‌.എന്‍ ആയ ഷെറിന്റെ വിളി വരുന്നത്. വിവരം അറിഞ്ഞു പതിനൊന്നാം വാര്‍ഡിന്റെ ചുമതലയുള്ള ജലജയ്ക്ക് സഹായം ആയി ചെല്ലുകയായിരുന്നു പന്ത്രണ്ടാം വാര്‍ഡിലെ ആശാവര്‍ക്കര്‍മാരായ ദീപ്തിയും ഗീതയും.

ഫോണില്‍ കൂടി ഇവര്‍ക്ക് വേണ്ട ധൈര്യവും നിര്‍ദ്ദേശങ്ങളുമായി കടയ്ക്കല്‍ ഗവ. ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ ഷീജയും ഷെറിന്‍ സിസ്റ്ററും ഉണ്ടായിരുന്നു. സൗമ്യയുടെ വീട്ടില്‍ ചെല്ലുമ്ബോള്‍ പ്രസവം എടുക്കാന്‍ വേണ്ട ചുറ്റുപാടോ കുഞ്ഞിനെ പൊതിയാനൊരു തുണിയോ പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. മുന്‍പരിചയമോ സുരക്ഷാ ഉപകരണങ്ങളോ മതിയായ വെളിച്ചമോ പോലും ഇല്ലാതിരുന്നിട്ടും കൊവിഡ് ഭീഷണിയുള്‍പ്പെടെ മാറ്റി വച്ച്‌ കടയില്‍ നിന്ന് വാങ്ങിയ പുതിയ ബ്ലേഡുകൊണ്ട് പൊക്കിള്‍ കൊടി മുറിച്ച്‌ മൂന്നു കിലോഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞിനെ സുരക്ഷിതമായി അമ്മയില്‍ നിന്നു വേര്‍പെടുത്തി. 108 ആംബുലന്‍സ് കിട്ടാതെ വന്നതിനാല്‍ ജയദേവന്‍ മാസ്റ്റര്‍ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് വിളിച്ചാണ് കടയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചത്. മഴപോലും വകവെയ്ക്കാതെ സ്‌ട്രെച്ചറില്‍ എടുത്താണ് ആശമാര്‍ ആംബുലന്‍സില്‍ എത്തിച്ചത്. ആംബുലന്‍സിന്റെ കാശ് കൊടുക്കാന്‍ പോലും നിവര്‍ത്തി ഇല്ലാതിരുന്നതുകൊണ്ട് ആശമാര്‍ തന്നെ അതും കൊടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi