കോഴിക്കോട്: കേരളത്തിന്റെ ഭരണചിത്രം തെളിയാൻ മൂന്നുനാള്‍ മാത്രം ബാക്കിനില്‍ക്കെ കോഴിക്കോട്ടേക്കാണ് രാഷ്ട്രീയ കണ്ണുകള്‍.
കേരളത്തില്‍ സർക്കാരുകള്‍ ഉണ്ടാക്കുന്നവർക്ക് എല്ലാകാലത്തും മുതല്‍ക്കൂട്ടായിരുന്നു കോഴിക്കോട്. പ്രത്യേകിച്ച് എല്‍.ഡി.എഫിന്. വർഷങ്ങളായി ഇടതുപക്ഷത്തിന്റെ ഒരുക്കുകോട്ടയായിട്ടറിയപ്പെടുന്ന കോഴിക്കോട് ഇത്തവണ ഇളകുമോ എന്നത് കോഴിക്കോട്ടുകാരുടേത് മാത്രമല്ല രാഷ്ട്രീയ കേരളത്തിന്റേയും ചോദ്യം.
13 മണ്ഡലങ്ങളാണ് കോഴിക്കോട്ട്. ഇതില്‍ 11 എണ്ണവും ഇടതുപക്ഷത്ത്. (ബേപ്പൂർ - സി.പി.എം, കോഴിക്കോട് സൗത്ത് - ഐ.എൻ.എല്‍, നോർത്ത് - സി.പി.എം, കൊയിലാണ്ടി - സി.പി.എം, എലത്തൂർ - എൻ.സി.പി, കുറ്റ്യാടി - സി.പി.എം, നാദാപുരം - സി.പി.ഐ, പേരാമ്പ്ര - സി.പി.എം, ബാലുശ്ശേരി - സി.പി.എം, തിരുവമ്പാടി - സി.പി.എം, കുന്ദമംഗലം-പി.ടി.എ.റഹീം). രണ്ടു സീറ്റികള്‍ യു.ഡി.എഫിന്. അതില്‍ വടകരയില്‍ ആർ.എം.പി.ഐയും കൊടുവള്ളിയില്‍ ലീഗും. ഈ സീറ്റുകളില്‍ ഏതൊക്കെ മാറിമറിയും എന്നാണ് കോഴിക്കോട്ടുകാർ ഉറ്റുനോക്കുന്നത്.
ഉള്ളതൊന്നും പോകില്ല: എല്‍.ഡി.എഫ്
നിലവിലുള്ള 11 സീറ്റുകളില്‍ ഒന്നും എങ്ങോട്ടും പോകില്ലെന്നാണ് എല്‍.ഡി.എഫിന്റേയും വിശേഷിച്ച് സി.പി.എമ്മിന്റേയും കണക്ക് കൂട്ടല്‍. അതേസമയം സൗത്തിലും കൊയിലാണ്ടിയിലും നാദാപുരത്തും വലിയ മത്സരം നടന്നിട്ടുണ്ടെന്ന് നേതാക്കള്‍ സമ്മതിക്കുന്നു.
രണ്ട് സീറ്റില്‍ പ്രതീക്ഷയുമായി കോണ്‍ഗ്രസ്
കഴിഞ്ഞ 20 വർഷമായി കോഴിക്കോട്ട് ഒറ്റ സീറ്റുപോലും ഇല്ലാതെ പോയതിന്റെ നാണക്കേട് ഇത്തവണ മാറ്റുമെന്നാണ് കോണ്‍ഗ്രസ് പക്ഷം. ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാർ മത്സരിക്കുന്ന കൊയിലാണ്ടിയിലും യുത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി കെ.എം.അഭിജിത്ത് മത്സരിക്കുന്ന നാദാപുരവുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
മൂന്നെണ്ണം പിടിക്കാൻ ലീഗ്
വർഷങ്ങളായി ലീഗിന്റെ സീറ്റുകളാണ് കോഴിക്കോട്ട് യു.ഡി.എഫിന്റെ സമ്പാദ്യം. കഴിഞ്ഞതവണ സൗത്തില്‍ നിന്ന് മുനീർ കൊടുവള്ളിയിലേക്ക് മാറിയപ്പോള്‍ സൗത്ത് നഷ്ടമായി. പക്ഷെ കൊടുവള്ളി ഇടത് സ്വതന്ത്രനില്‍ നിന്നും പിടിച്ചെടുക്കാനായി. ഇത്തവണ നൂറുശതമാനം ഉറപ്പെന്ന് നേതാക്കള്‍ ആവർത്തിക്കുന്നത് മൂന്നുമണ്ഡലങ്ങളാണ്. കോഴിക്കോട് സൗത്ത്, കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിേല്‍ നഷ്ടപ്പെട്ട കുറ്റ്യാടി, സിറ്റിംഗ് സീറ്റ് കൊടുവള്ളി. അട്ടിമറി എന്തെങ്കിലും സംഭവിച്ചാല്‍ പേരാമ്പ്രയും കുന്ദമംഗലവും കൂടി ലീഗ് പ്രതീക്ഷിക്കുന്നു.
രണ്ടിടത്ത് രണ്ടാം സ്ഥാനം: എൻ.ഡി.എ
കോഴിക്കോട്ട് എവിടേയും വിജയം അവകാശപ്പെടുന്നില്ലെങ്കിലും സൗത്തിലും നോർത്തിലും രണ്ടാംസ്ഥാനത്ത് വരുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. ബേപ്പൂരില്‍ മത്സരിച്ച സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവും കൊയിലാണ്ടിയില്‍ മത്സരിച്ച നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുമാണ് ബി.ജെ.പി. വിലയിരുത്തല്‍.

