തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്‌ത ആർഎസ്‌എസ് നേതാവ് ടിജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിജി ജിസ്‌മോൻ, എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എംഎ നന്ദൻ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയവരാണ് പരാതി നല്‍കിയത്. ഇതിന്മേല്‍ അന്വേഷണം നടത്താൻ സൈബർ സെല്‍ ഐജി പി പ്രകാശിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍, പ്രതിഷേധക്കാർക്ക് പിരിഞ്ഞുപോകാനായി മൂന്നുതവണ അവസരം നല്‍കുമായിരുന്നെന്നും അതവർ അനുസരിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലുമായിരുന്നെന്നുമാണ് മോഹൻദാസ് വീഡിയോയില്‍ പറഞ്ഞത്.
'ജന്തർ മന്ദിർ പ്രദേശത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യു പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്നുതവണ ആവശ്യപ്പെടും. പിന്നെ വെടിവയ്‌ക്കും. ആളുകള്‍ ചിതറിയോടും. കുറേപ്പേര് മരിക്കും. കുറേപ്പേര് മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാല് മണിക്കൂർകൊണ്ട് രംഗം ശാന്തമാകും. ശവങ്ങള്‍ പെറുക്കി ആശുപത്രിയിലെത്തിക്കും'- വീഡിയോയില്‍ മോഹൻദാസ് പറഞ്ഞത്.
പ്രതിഷേധം നടത്തിയ വിദ്യാർത്ഥികള്‍ക്കെതിരെ മാത്രമല്ല, സ്‌ത്രീകള്‍ക്കെതിരെയും മോഹൻദാസ് വിവാദപരാമർശങ്ങള്‍ നടത്തിയിരുന്നു. ചില സ്‌ത്രീകള്‍ ബലാത്സംഗം ഇഷ്‌ടപ്പെടുന്നവരാണെന്നാണ് ഇയാള്‍ പരാമർശം നടത്തിയത്. ഇതിനെതിരെയും പ്രതിഷേധങ്ങള്‍ ശക്തമാകുന്നുണ്ട്.

