കോഴിക്കോട്: സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില. നിരന്തരമുണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വിലവർദ്ധനവാണ് പച്ചക്കറി വിപണിയെ ചൂടുപിടിപ്പിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് വില 50 ആയി. പാളയം പച്ചക്കറി മാർക്കറ്റിലെ മൊത്തവ്യാപാര നിരക്കാണിത്. ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ പ്രദേശങ്ങള്‍ക്കനുസരിച്ച് വില കൂടും. കേരളത്തിലേക്ക് ആവശ്യമുള്ള പച്ചക്കറി കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നതിനാല്‍ ഇന്ധനവില വർദ്ധിക്കുന്നതിനനുസരിച്ച് ചരക്കുലോറികളുടെ വാടകയും യാത്രാച്ചെലവും ക്രമാതീതമായി ഉയരുകയാണ്. പച്ചക്കറി വില വർദ്ധന സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുകയാണ്. കാലവർഷമെത്തുന്നതോടെ വില കൂടുമെങ്കിലും ഇന്ധനവില വർദ്ധനവും സാധാരണക്കാർക്ക് തിരിച്ചടിയാവുകയാണ്. ഇനിയും പച്ചക്കറി വില വർദ്ധിക്കാനുള്ള സാദ്ധ്യത വ്യാപാരികള്‍ തള്ളിക്കളയുന്നില്ല.
പച്ചക്കറി (കിലോ)
തക്കാളി.............50
ഉള്ളി..........25
കാരറ്റ്.................70
പച്ചമുളക്....40
ബീറ്റ്‌റൂട്ട്...............40
വെളുത്തുള്ളി........150
ബീൻസ്........80
ചെറിയുള്ളി..........40
കാബേജ്.........40
കയ്പ്പ....................30
വഴുതന.............40
പയർ...........50
ചെറുനാരങ്ങ.......60
മുരിങ്ങക്കായ............40
"നിത്യോപയോഗ സാധനങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഒരുപോലെ വില കൂടിയതോടെ വലിയപ്രയാസത്തിലാണ്."
-ശ്രീജ.പി
വീട്ടമ്മ,പള്ളിക്കല്‍ ബസാർ

