ലക്നൗ: കാമുകിയെ വിവാഹം കഴിക്കുന്നതിന് തടസമാണെന്ന് കരുതി ഒന്നര വയസുകാരനെ ക്രൂരമായി നിലത്തടിച്ച് കൊലപ്പെടുത്തി യുവാവ്.
ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. സുമിത്-രതി ദമ്പതികളുടെ മകൻ ആരവ് (കല്ലു) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതി വിരാജിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കുട്ടിയെ പ്രതി വിരാജ് ക്രൂരമായി മർദ്ദിക്കുന്നതിന്റെയും നിലത്തടിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രതിയുമായി പ്രണയത്തിലായിരുന്ന വിരാജ് ഇവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും ബന്ധത്തിന് കുട്ടി ഒരു തടസ്സമാണെന്ന് പ്രതി കരുതിയിരുന്നതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രതി സ്വന്തം വീട്ടില്‍ നിന്നും ബന്ധുവീട്ടിലേയ്ക്ക് എത്തിയതറിഞ്ഞാണ് പ്രതി വിരാജ് അവിടെയെത്തിയത്. കുട്ടിക്ക് മിഠായി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂടെ ക്കൂട്ടിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും പലതവണ നിലത്തേക്ക് എടുത്തെറിയുകയുമായിരുന്നു.
റോഡില്‍ ചലനമറ്റുകിടന്ന കുട്ടിയെ ഉടൻ തന്നെ ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് കർശനമായ വാഹനപരിശോധനയും തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

