ന്യൂഡല്‍ഹി: മുഖ്യമന്ത്രി വി.ഡി സതീശൻ ആവർത്തിച്ച് പറയുന്ന സുതാര്യത സത്യസന്ധമെങ്കില്‍ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ധവളപത്രം ഇറക്കണമെന്ന് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനും എം.എല്‍.എയുമായ രാജീവ് ചന്ദ്രശേഖർ.
പദ്ധതിയിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തിക നേട്ടം എത്രയാണ്. ഏത് വർഷം മുതല്‍ സർക്കാരിന് വരുമാനം ലഭിച്ചുതുടങ്ങും തീരദേശ മേഖലയിലെ യുവാക്കള്‍ക്കുള്ള തൊഴിലവസരങ്ങള്‍ തുടങ്ങിയവ കണക്കുകള്‍ സഹിതം ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വകാര്യ നിക്ഷേപം കേരളത്തിന്റെ ഭാവിക്ക് അനിവാര്യമാണ്. പത്തുകൊല്ലം കൊണ്ട് എല്‍.ഡി.എഫ് സർക്കാർ വരുത്തിയ സാമ്പത്തിക ബാദ്ധ്യതയില്‍ നിന്ന് പുറത്തുവരാനും നമ്മുടെ കുട്ടികള്‍ക്ക് അവസരം സൃഷ്ടിക്കപ്പെടാനും അത് വേണം. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്കു വേണ്ടിയുള്ള പദ്ധതിയാണ്. അത് വിപുലപ്പെടുത്തേണ്ടതും അനിവാര്യമാണ്. അതിന് സ്വകാര്യ കമ്പനി ശ്രമിക്കുന്നുണ്ടെങ്കില്‍ സ്വാഗതാർഹമാണ്. കരാറില്‍ എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ ഓഹരി വില്പനയ്‌ക്കുള്ള അനുമതിക്കായി അദാനി സമീപിക്കുമ്പോള്‍ വരുത്താവുന്നതാണ്. അടിച്ചിട്ട മുറിയില്‍ അല്ല ഇതിന്റെ ചർച്ച നടക്കേണ്ടത്. തുറമുഖത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്ര സർക്കാർ നോക്കും.

