കൊച്ചി: യുദ്ധം അവസാനിച്ച് ഹോർമുസ് ഇടനാഴി തുറക്കുമെന്ന ആവേശത്തില്‍ നിക്ഷേപകർ പണമൊഴുക്കിയതോടെ ഇന്ത്യൻ ഓഹരി വിപണിയില്‍ വൻകുതിപ്പ്.
സെൻസെക്‌സ് 1,074 പോയിന്റ് ഉയർന്ന് 76,488.96ല്‍ അവസാനിച്ചു. നിഫ്‌റ്റി 312.4 പോയിന്റ് നേട്ടവുമായി 24,031.70ല്‍ എത്തി. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും മികച്ച മുന്നേറ്റമുണ്ടായി. ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, എറ്റേണല്‍, എല്‍ ആൻഡ് ടി എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ധനകാര്യ, ബാങ്ക് മേഖലയിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും അവസാന ഘട്ട ചർച്ചകളിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോർമുസ് തുറക്കാൻ ഇറാൻ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ മുന്നേറ്റം നടത്തി. ഡോളറും ബോണ്ടുകളും ദുർബലമായതും ഓഹരി വിപണിക്ക് കരുത്തായി.
ഇന്നലെ നിക്ഷേപകരുടെ ആസ്തിയിലെ വർദ്ധന
6 ലക്ഷം കോടി രൂപ
വിപണിയുടെ കരുത്ത്
1. ക്രൂഡോയില്‍ വിലയിലെ കനത്ത ഇടിവ്
2. ഡോളറിനെതിരെ രൂപ കരുത്താർജിച്ചു
3. വിദേശ നിക്ഷേപകർ വീണ്ടും പണമൊഴുക്കുന്നു
4. ആഗോള വിപണിയിലെ അനുകൂല ചലനങ്ങള്‍
വെല്ലുവിളി 3 എഫ്
ഫോറക്‌സ്, ഫർട്ടിലൈസർ, ഫ്യൂവല്‍ എന്നീ 3 എഫുകളാണ് പ്രധാന വെല്ലുവിളിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ക്രൂഡോയില്‍ വിലയിലെ കുതിപ്പും വിദേശ നാണയ എക്സ്‌ചേഞ്ചിലെ ചാഞ്ചാട്ടവും രാസവളം ലഭ്യതയിലെ ഇടിവും സാമ്പത്തിക മേഖലയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

