Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പണി വരുന്നുണ്ട് അവറാച്ചാ.. !!!'' അനധികൃത സ്വത്ത് സമ്പാദനത്തില്‍  ദീദിയുടെ അനന്തരവനെ പൂട്ടാന്‍ സുവേന്ദു അധികാരി; അഭിഷേക് ബാനര്‍ജിക്ക് കൊല്‍ക്കത്തയില്‍ 43 അനധികൃത സ്വത്തുക്കളെന്ന് ബിജെപി; ഒപ്പം സയാനി ഘോഷിന്റെ പേരും;  'ശാന്തിനികേതന്‍' ഉള്‍പ്പെടെ പൊളിക്കാന്‍ കെ.എം.സി നോട്ടീസ്; രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

'പണി വരുന്നുണ്ട് അവറാച്ചാ.. !!!'' അനധികൃത സ്വത്ത് സമ്പാദനത്തില്‍ ദീദിയുടെ അനന്തരവനെ പൂട്ടാന്‍ സുവേന്ദു അധികാരി; അഭിഷേക് ബാനര്‍ജിക്ക് കൊല്‍ക്കത്തയില്‍ 43 അനധികൃത സ്വത്തുക്കളെന്ന് ബിജെപി; ഒപ്പം സയാനി ഘോഷിന്റെ പേരും; 'ശാന്തിനികേതന്‍' ഉള്‍പ്പെടെ പൊളിക്കാന്‍ കെ.എം.സി നോട്ടീസ്; രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണമാറ്റത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും (ടി.എം.സി) ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ - നിയമ പോരാട്ടം അതീവ സങ്കീര്‍ണമായ ഘട്ടത്തിലേക്ക്.

ടി.എം.സി പരമോന്നത നേതാവ് മമത ബാനര്‍ജിയുടെ അനന്തരവനും ലോക്‌സഭാ എം.പിയുമായ അഭിഷേക് ബാനര്‍ജിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് കൊല്‍ക്കത്തയില്‍ 43 അനധികൃത സ്വത്തുക്കളും കെട്ടിടങ്ങളുമുണ്ടെന്ന ഗുരുതരമായ ആരോപണവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട ഒരു വിശദമായ പട്ടികയും ബി.ജെ.പി പുറത്തുവിട്ടിട്ടുണ്ട്. ഈ സ്വത്തുവകകളില്‍ പലതും അഭിഷേക് ബാനര്‍ജിയുടെ സഹായികളുമായും കുടുംബാംഗങ്ങളുമായും ചേര്‍ന്നുള്ള സംയുക്ത ഉടമസ്ഥതയിലുള്ളതാണെന്നാണ് ബി.ജെ.പിയുടെ പ്രധാന ആരോപണം. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബി.ജെ.പി സര്‍ക്കാര്‍ ഈ സ്വത്തുക്കളുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശത്തെക്കുറിച്ചും അവ വാങ്ങാനുപയോഗിച്ച പണത്തിന്റെ ഉറവിടത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിന് ആക്കം കൂട്ടിക്കൊണ്ട്, എല്ലാ അഴിമതിക്കാരെയും ജയിലിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. അഭിഷേക് ബാനര്‍ജിക്ക് തന്റെ കമ്പനിയായ 'ലീപ്‌സ് ആന്‍ഡ് ബൗണ്ട്‌സിന്റെ' (Leaps and Bounds) പേരില്‍ 14 സ്വത്തുക്കളും, സ്വന്തം പേരില്‍ നാലെണ്ണവും, പിതാവിന്റെ പേരില്‍ ആറെണ്ണവും ഉണ്ടെന്നാണ് സുവേന്ദു അധികാരി ഉന്നയിക്കുന്ന കൃത്യമായ കണക്കുകള്‍.

കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച്‌ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (കെ.എം.സി) അഭിഷേക് ബാനര്‍ജിയുടെ വസതിയുമായി ബന്ധപ്പെട്ട വിലാസങ്ങള്‍ ഉള്‍പ്പെടെ 17 സ്വത്തുവകകള്‍ക്ക് നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ബി.ജെ.പി ഈ പുതിയ പട്ടികയുമായി രംഗത്തെത്തിയത്. കൊല്‍ക്കത്തയിലെ ആഡംബര മേഖലകളിലായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്ലാന്‍ അംഗീകാരവുമായി ബന്ധപ്പെട്ട രേഖകളും ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍ തുടങ്ങിയവ സ്ഥാപിച്ചതിന്റെ വിശദാംശങ്ങളും നഗരസഭ തേടിയിട്ടുണ്ട്. കൂടാതെ, ഈ അനധികൃത നിര്‍മ്മാണങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കണമെന്നാണ് കെ.എം.സിയുടെ കര്‍ശന നിര്‍ദേശം. അഭിഷേകിന്റെ ഔദ്യോഗിക വസതിയായ ഹരീഷ് മുഖര്‍ജി റോഡിലെ 'ശാന്തിനികേതനും' ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, ഈ ആരോപണങ്ങളെയും ബി.ജെ.പിയുടെ പട്ടികയെയും പൂര്‍ണ്ണമായി നിഷേധിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തി. തങ്ങള്‍ക്കെതിരെയുള്ള ഈ നീക്കങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ടി.എം.സിയുടെ വാദം. ബി.ജെ.പി പുറത്തുവിട്ടിട്ടുള്ള പട്ടിക കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഡാറ്റാബേസില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും പേര് മാത്രം അടിസ്ഥാനമാക്കി എടുത്തതാണെന്നും, ഇത് ഡയമണ്ട് ഹാര്‍ബര്‍ എം.പിയായ അഭിഷേക് ബാനര്‍ജി തന്നെയാണോ എന്ന് രേഖകളില്‍ ഒരിടത്തും വ്യക്തമാക്കുന്നില്ലെന്നും ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ബി.ജെ.പി പുറത്തുവിട്ട രേഖ ഒരു 'സമ്പൂര്‍ണ്ണ തട്ടിപ്പാണെന്ന്' വിശേഷിപ്പിച്ചുകൊണ്ട് മുന്‍ ടി.എം.സി രാജ്യസഭാ എം.പി സാകേത് ഗോഖലെയും രംഗത്തെത്തി. വെബ്സൈറ്റില്‍ നിന്ന് പേര് മാത്രം നോക്കി നടത്തിയ തിരച്ചിലാണിതെന്നും കൊല്‍ക്കത്തയില്‍ അഭിഷേക് ബാനര്‍ജി എന്ന പേരില്‍ ഒരാള്‍ മാത്രമേയുള്ളോ എന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പി തങ്ങളെ മനഃപൂര്‍വ്വം വേട്ടയാടുകയാണെന്നും ഇത്തരം തെറ്റായ വാര്‍ത്തകള്‍ക്കും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ടി.എം.സി മുന്നറിയിപ്പ് നല്‍കി. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 2.3 കോടി രൂപയുടെ സ്ഥാവര-ജംഗമ സ്വത്തുക്കളും 1.4 കോടി രൂപ വാര്‍ഷിക വരുമാനവും 36 ലക്ഷം രൂപയുടെ ബാധ്യതകളുമാണ് അഭിഷേക് ബാനര്‍ജി ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നത്. ഈ വസ്തുതകള്‍ നിലനില്‍ക്കെയാണ് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്.

അതേസമയം, ബി.ജെ.പി പ്രസിദ്ധീകരിച്ച പട്ടികയില്‍ 'സയാനി ഘോഷ്' എന്ന പേരുമായി ബന്ധിപ്പിച്ച്‌ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു പ്രോപ്പര്‍ട്ടിയും (മേല്‍വിലാസം: 19 D, സെവന്‍ ടാങ്ക്‌സ് ലൈന്‍) ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് ജാദവ്പൂര്‍ എം.പി സയോണി ഘോഷ് ആണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമുണ്ടായതോടെ തനിക്കുണ്ടായ അപകീര്‍ത്തിക്കെതിരെ അവര്‍ എക്‌സില്‍ (ട്വിറ്റര്‍) രൂക്ഷമായി പ്രതികരിച്ചു. ഈ കെട്ടിടങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അത് ആരാണെന്ന് തനിക്കറിയില്ലെന്നും വ്യക്തമാക്കിയ എം.പി, രാഷ്ട്രീയത്തില്‍നിന്ന് ഇന്നുവരെ അപ്രതീക്ഷിത ലാഭമൊന്നും നേടിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍ തെളിവുകളില്ലാതെ തന്നെ അപമാനിക്കാന്‍ ശ്രമിക്കരുതെന്ന് ആവശ്യപ്പെടുകയും വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാര്‍ കുരുക്ക് മുറുക്കുമ്പോഴും താന്‍ ഭയപ്പെടില്ലെന്ന നിലപാടിലാണ് അഭിഷേക് ബാനര്‍ജി. സര്‍ക്കാര്‍ തന്റെ വീട് തകര്‍ത്താലും നോട്ടീസുകള്‍ അയച്ചാലും ഇത്തരം രാഷ്ട്രീയ പകപോക്കലുകള്‍ക്ക് മുന്നില്‍ താന്‍ മുട്ടുമടക്കില്ലെന്നും, ബി.ജെ.പിക്കെതിരായ തന്റെ രാഷ്ട്രീയ പോരാട്ടം കൂടുതല്‍ ശക്തമായി തുടരുമെന്നും വാര്‍ത്താസമ്മേളനത്തിലൂടെ അഭിഷേക് ബാനര്‍ജി പ്രഖ്യാപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Marunadan Malayali