ഡല്‍ഹി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം തകർന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിർണായ തിരുത്തല്‍ ശക്തിയായി തുടരുന്ന ഇടതുപക്ഷമാണ് ദുർബലമായിരിക്കുന്നത്.
രാജ്യത്ത് ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായിരുന്നു കേരളം. പശ്ചിമ ബംഗാളിലേയും ത്രിപുരയിലെയും തകർച്ചയ്ക്ക് ശേഷവും ഇടതു പാർട്ടികളെ എന്നും ചേർത്തുപിടിച്ച കേരളജനത കൂടി ഇടതുപക്ഷത്തെ കൈവിടുകയാണോ?
കേരളത്തില്‍ ചരിത്രത്തിലാദ്യമായി 10 വർഷം തുടരെ ഭരിച്ച ഇടതു സർക്കാർ 35ലേക്ക് ചുരുങ്ങുന്ന ദയനീയ കാഴ്ചയാണ് കാണാനാകുന്നത്. ഇതില്‍ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സീറ്റുകള്‍ 34 ഇടത്ത് മാത്രമായും ചുരുങ്ങി. ഇടതു കോട്ടകള്‍ പലതും യുഡിഎഫ് തരംഗത്തില്‍ തകർന്നടിയുന്ന കാഴ്ചയാണ് കാണാനായത്. കഴിഞ്ഞ 10 വർഷം പാടെ നിരാശപ്പെടുത്തുന്ന ഭരണമായിരുന്നില്ല ഇടതുപക്ഷം കേരളത്തില്‍ കാഴ്ചവച്ചത്. എണ്ണിപ്പറയാവുന്ന 'കേരള മോഡല്‍' വികസന നേട്ടങ്ങള്‍ ഒത്തിരി രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്തും ഉണ്ടായിരുന്നു. എന്നിട്ടും ജനം ഇത്തവണ അവരെ കൈവിടുന്നതാണ് കണ്ടത്.
ചാണ്ടി ഉമ്മനെ നെഞ്ചോട് ചേർത്ത് പുതുപ്പള്ളി; 52907 വോട്ടിൻ്റെ ഭൂരിപക്ഷംദേശീയതലത്തിലേക്ക് വരുമ്പോള്‍, ഇന്ത്യയില്‍ 1977 മുതല്‍ 2011 വരെ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷ സഖ്യം അധികാരത്തില്‍ ഉണ്ടായിരുന്നു. പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഇടതു മുന്നണി ഭരണം 2011ല്‍ മമതാ ബാനർജിയും തൃണമൂല്‍ കോണ്‍ഗ്രസും ചേർന്നാണ് അവസാനിപ്പിച്ചത്. അതിലേക്ക് നയിച്ചതാകട്ടെ നന്ദിഗ്രാം വെടിവയ്പ് പോലുള്ള രാഷ്ട്രീയ നടപടികളായിരുന്നു.
പിന്നീട് തീർത്തും ജനാധിപത്യ വിരുദ്ധമായ രീതിയില്‍, രാഷ്ട്രീയമായും കായികമായും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലാതാക്കാനാണ് മമതാ ബാനർജി പരിശ്രമിച്ചത്. നിരവധി സഖാക്കള്‍ പാർട്ടി പ്രവർത്തനത്തിടെ രക്തസാക്ഷിത്വം വരിച്ചു. പലർക്കും ജീവഭയത്തെ തുടർന്ന് നാടുവിടേണ്ടി വന്നു. പാർട്ടി ഓഫീസുകള്‍ക്ക് തീയിട്ടും പ്രവർത്തകരേയും അണികളേയും തല്ലിയോടിച്ചും അപലപനീയമായ ജനാധിപത്യരീതികളാണ് മമത പതിറ്റാണ്ടുകള്‍ തുടർന്ന് പോന്നത്.
ത്രിപുരയിലേക്ക് വരുമ്പോള്‍ 1993 മുതല്‍ 2018 വരെ സിപിഐഎം ഇവിടെ അധികാരത്തില്‍ തുടർന്നിരുന്നു. ത്രിപുരയിലെ നീണ്ട 25 വർഷത്തെ ഇടത് ഭരണം 2018ല്‍ ബിജെപിയാണ് അവസാനിപ്പിച്ചത്. പിന്നീട് അങ്ങോട്ട് അവിടെയും സിപിഐഎമ്മിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല.
2026ല്‍ കേരളത്തില്‍ പരാജയപ്പെട്ടതോടെ രാജ്യത്ത് ഇടതു പാർട്ടികള്‍ നേതൃത്വം നല്കുന്ന ഭരണം എവിടെയും ഇല്ലാതെയായി. ത്രിപുര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ അവസ്ഥയാകുമോ ഇവിടെയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കലും ഇടതു പാർട്ടികള്‍ക്ക് ഭീഷണിയാകുന്നുണ്ട്.
2026ല്‍ മമതാ ബാനർജി സർക്കാർ അധികാര ഭ്രഷ്ടരാകുമ്പോള് അത് ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുനരുജ്ജീവനത്തിന് സഹായകമാണ്. എന്നാല്‍ ബിജെപി സൃഷ്ടിക്കുന്ന പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയില്‍ അവർക്ക് എങ്ങനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനാകും എന്നതൊരു ചോദ്യ ചിഹ്നമാണ്!

