ചെപ്പോക്ക്: ഐപിഎല്‍ പത്തൊമ്പതാം സീസണിലെ ആദ്യ ജയം തേടി ചെന്നൈ ഇന്നിറങ്ങും. ആവേശ പോരാട്ടത്തില്‍ പഞ്ചാബ് കിങ്സ് ആണ് എതിരാളികള്‍.
ഗുവാഹത്തിയില്‍ രാജസ്ഥാനോട് തോറ്റ ശേഷം ചെന്നൈയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ ആവേശപ്പോരാട്ടം. കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനം മറന്നാണ് ചെന്നൈയുടെ സിംഹക്കുട്ടികള്‍ ഇന്ന് സ്വന്തം തട്ടകത്തില്‍ പോരിനിറങ്ങുന്നത്...
കണങ്കാലിനേറ്റ പരിക്കില്‍ നിന്ന് മുക്തനായ എം.എസ്. ധോണി ഇന്ന് പഞ്ചാബിനെതിരെ കളിക്കാൻ നേരിയ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പരിശീലനത്തിനായി ടീമിനൊപ്പം ഗ്രൗണ്ടിലെത്തിയ ധോണി നെറ്റില്‍ ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ ഫ്രാഞ്ചൈസി ഒഫീഷ്യല്‍ പേജിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ധോണി ഇന്ന് പഞ്ചാബിനെതിരെ കളിക്കുമോയെന്ന കാര്യത്തില്‍ ക്ലബ്ബിൻ്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. രണ്ടാഴ്ചത്തെ വിശ്രമം വേണ്ടി വരുമെന്നാണ് നേരത്തെ ക്ലബ്ബ് അറിയിച്ചിരുന്നത്.
ചെപ്പോക്കില്‍ സിഎസ്‌കെ ജേഴ്സിയില്‍ സഞ്ജു സാംസണ്‍ ഇന്ന് അരങ്ങേറ്റം കുറിക്കും. ആദ്യ മത്സരത്തില്‍ ആറ് റണ്‍സ് മാത്രമാണ് സഞ്ജു സാംസണ്‍ നേടിയത്. റുതുരാജ്-സഞ്ജു ഓപ്പണിങ് കൂട്ടുകെട്ടിലാണ് ചെന്നൈയുടെ പ്രതീക്ഷകള്‍ മുഴുവൻ. അർഷ്‌ദീപ് സിങ്, മാർക്കോ ജാൻസണ്‍, ലോക്കി ഫെർഗ്യൂസണ്‍ എന്നിവരടങ്ങിയ പഞ്ചാബിൻ്റെ പേസ് നിരയ്ക്ക് മുന്നില്‍ ചെന്നൈ ഓപ്പണർമാർ എങ്ങനെ പിടിച്ചുനില്‍ക്കും എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരത്തിൻ്റെ ഗതി മുന്നോട്ട് പോവുക. ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്സ് ഇക്കുറി മികച്ച ജയത്തോടെ പോയിൻ്റ് പട്ടികയില്‍ മുന്നോട്ട് കയറാമെന്ന പ്രതീക്ഷയിലാണ്. പഞ്ചാബ് അഞ്ചാമതും സിഎസ്‌കെ അവസാന സ്ഥാനക്കാരുമാണ്.
ആദ്യ മത്സരത്തില്‍ രാജസ്ഥാനോടേറ്റ എട്ട് വിക്കറ്റിൻ്റെ ഞെട്ടിക്കുന്ന തോല്‍വിയാണ് ചെന്നൈയുടെ നില പരുങ്ങലിലാക്കിയത്. -4.171 എന്ന നെറ്റ്‌റണ്‍റേറ്റിൻ്റെ അടിസ്ഥാനത്തിലാണ് ചെന്നൈ താഴേക്ക് പതിച്ചത്. ഇന്ന് ജയിച്ചാല്‍ പോയിൻ്റ് നിലയില്‍ ഏഴാം സ്ഥാനത്തേക്ക് ഉയരാൻ ചെന്നൈയ്ക്ക് സാധിക്കും.
ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കൂപ്പർ കൊണോളിയുടേയും (44 പന്തില്‍ 72) പ്രഭ്‌സിമ്രാൻ സിങ്ങിൻ്റേയും (24 പന്തില്‍ 37) ബാറ്റിങ് കരുത്തിലും, ഫാസ്റ്റ് ബൗളറായ പ്രസിദ്ധ് കൃഷ്ണയുടെ മൂന്ന് വിക്കറ്റ് പ്രകടനത്തിൻ്റേയും മികവിലാണ് പഞ്ചാബ് കിങ്സ് മൂന്ന് വിക്കറ്റിൻ്റെ ജയം നേടിയത്.
സിഎസ്‌കെ സ്ക്വാഡില്‍ നിറയുന്ന ഫ്രഷ്‌നസ്!
ഐപിഎല്‍ 2026 സീസണിലേക്ക് വരുമ്പോള്‍ കുറേക്കൂടി പവർ പാക്ക്ഡാണ് ചെന്നൈ സൂപ്പർ കിങ്സ്. യുവത്വത്തിൻ്റെ പ്രസരിപ്പാണ് ചെന്നൈയുടെ ടി20 സ്ക്വാഡിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നത്. ക്യാപ്റ്റൻ റുതുരാജിൻ്റേയും സഞ്ജു സാംസണിൻ്റേയും സാന്നിധ്യവുമാണ് ചെന്നൈയുടെ കരുത്ത് വിളിച്ചോതുന്നത്. പവർപ്ലേയില്‍ പരമാവധി റണ്ണടിച്ച് കൂട്ടാൻ ഇരുവർക്കും കഴിയുമെന്നാണ് മാനേജ്മെൻ്റിൻ്റെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ ഓപ്പണറായിരുന്നു ആയുഷ് മാത്രെയെ ടീം വണ്‍ഡൗണിലേക്ക് മാറ്റിയിരുന്നു.
മധ്യനിരയില്‍ ശിവം ദുബെ, ഡിവാള്‍ഡ് ബ്രെവിസ് എന്നിവർക്ക് കൂട്ടായി വിക്കറ്റ് കീപ്പർ ബാറ്റർ കാർത്തിക് ശർമയും ഓള്‍റൗണ്ടർ പ്രശാന്ത് വീറും സർഫറാസ് ഖാനും കൂടി എത്തുന്നതോടെ ടീം കൂടുതല്‍ സന്തുലിതമാകും. ഇവർക്കൊപ്പം എം.എസ്. ധോണിയുടെ വാലറ്റത്തെ ഫയർ പവർ കൂടിയാകുന്നതോടെ ടീം സ്കോർ ഡെത്ത് ഓവറുകളില്‍ കുതിച്ചുയരും.
ഈ ഐപിഎല്‍ സീസണിലെ ഉയർന്ന പവർപ്ലേ സ്കോർ അടിച്ചെടുത്ത് ഹൈദരാബാദ് ഓപ്പണർമാർ, വീഡിയോ!യുവത്വത്തിൻ്റെ ചുറുചുറുക്കില്‍ സിഎസ്‌കെ
ചെന്നൈ ടീമിലെ ഏറ്റവും പ്രായം കൂടിയ താരം ലെജൻഡ് എം.എസ്. ധോണിയാണ്. 44 വയസുള്ള ധോണിയെ മാറ്റിനിർത്തിയാല്‍ ചെന്നൈ ടീമില്‍ 32 വയസിന് മുകളില്‍ പ്രായമുള്ളവർ ആരും തന്നെ ഇല്ല. ശ്രേയസ് ഗോപാല്‍,അകേല്‍ ഹൊസെയ്ൻ എന്നിവർക്ക് 32 വയസാണ് പ്രായം. 31 വയസുള്ള മലയാളി താരം സഞ്ജു സാംസണും ജാമി ഓവർട്ടണുമാണ് തൊട്ടു താഴെയുള്ളവർ. ചെന്നൈ ടീമിലെ ബാക്കിയുള്ള താരങ്ങളെല്ലാം 30 വയസില്‍ താഴെ പ്രായമുള്ളവരാണ്.

