വാഷിങ്ടണ്‍: ഇറാനെതിരെ മുന്നറിയിപ്പ് തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങളോട് ഇറാന്റെ ഭാഗത്തു നിന്ന് അനുകൂല പ്രതികരണം ഉണ്ടായിരുന്നില്ല.
ഇതിനു പിന്നാലെയാണ് ട്രപിന്റെ ഭീഷണി.
ഒരു സമാധാന കരാറിലെത്താന്‍ തയ്യാറായില്ലെങ്കില്‍, ഇറാനില്‍ ഇനിയൊന്നും ബാക്കിയുണ്ടാകില്ലെന്നാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
"ഇറാനെ സംബന്ധിച്ചിടത്തോളം സമയം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്, എത്രയും പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കില്‍, അവരുടെ ഭാഗത്ത് ഒന്നും ബാക്കിയുണ്ടാകില്ല. സമയം വിലപ്പെട്ടതാണ്". എന്നാണ് പോസ്റ്റിലെ ട്രംപിന്റെ വാക്കുകള്‍.
സംഘര്‍ഷങ്ങള്‍ക്കെല്ലാം തുടക്കമിട്ടയാള്‍ തന്നെ സമാധാനക്കരാറിലെത്താന്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയാണ്. കഴിഞ്ഞ ദിവസവും ഇറാനെതിരെ പ്രകോപനപരമായ കുറിപ്പ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് പോസ്റ്റ് ചെയ്തിരുന്നു.
"കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത" എന്ന അടിക്കുറിപ്പോടെ, ഒരു സൈനിക കപ്പലിന് മുകളില്‍ നില്‍ക്കുന്ന സ്വന്തം എഐ ചിത്രമാണ് ട്രംപ് പോസ്റ്റ് ചെയ്തത്.
ഇതിനു ശേഷം ഇറാന്റെ മിസൈല്‍ ശേഖരം തകര്‍ക്കുക, പ്രാദേശിക സഖ്യകക്ഷികളുമായുള്ള ബന്ധം വിച്ഛേദിക്കുക, ഇറാന്റെ ആണവ സമ്പുഷ്ടീകരണ പരിപാടി അവസാനിപ്പിക്കുക എന്നിവയുള്‍പ്പെടെ, ഈ യുദ്ധത്തിലൂടെ നേടിയെടുക്കേണ്ട നിരവധി ലക്ഷ്യങ്ങള്‍ ട്രംപ് മുന്നോട്ട് വെച്ചിരുന്നു.
ചൈന സന്ദർശനത്തിന് പിന്നാലെ ഇറാനെതിരെ വീണ്ടും ആക്രമണത്തിനൊരുങ്ങി ട്രംപ്സമയം അതിക്രമിക്കുന്നു എന്ന പോസ്റ്റിനു പിന്നാലെ, ഇറാനെതിരെ പല തരത്തിലുള്ള പോസ്റ്റുകളും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. തന്റെ വഴിക്ക് വന്നില്ലെങ്കില്‍ ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പാണ് ട്രംപ് നല്‍കുന്നത്.
ഏപ്രില്‍ 7-ന്, ഇറാനില്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും ട്രംപ് പങ്കുവെച്ചിരുന്നു. "ഒരു സമ്പൂര്‍ണ്ണ സംസ്‌കാരം ഇന്ന് രാത്രിയോടെ ഇല്ലാതാകും, അത് ഇനി ഒരിക്കലും തിരിച്ചുവരില്ല. അങ്ങനെ സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിക്കും". എന്നായിരുന്നു കുറിപ്പ്. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് ഇതിനു മുമ്പും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇത് ജനീവ കണ്‍വെന്‍ഷന്റെ ലംഘനമായി മാറിയേക്കാമെന്ന് നിയമവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

