രാജ്യത്ത് പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ഇതോടെ ബില്‍ നിയമമായി. ലോക്സഭയിലും രാജ്യസഭയിലും ശബ്ദ വോട്ടോടെയായിരുന്നു ബില്ല് പാസായിരുന്നത്.
പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണങ്ങള്‍ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് നിമയത്തിന്റെ ലക്ഷ്യം. കൂടാതെ, ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ തട്ടിപ്പിലും ഉള്‍പ്പെട്ടവർക്കെതിരെ കൂടുതല്‍ കർശന ശിക്ഷ ഉറപ്പാക്കും. കേന്ദ്ര സർക്കാരിന് കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും.
നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ ദിവസേന വിചാരണ നടത്തി കേസ് തീർപ്പാക്കണം. പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളുടെ വിധികള്‍ക്കെതിരായ അപ്പീലുകള്‍ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ച് പരിഗണിക്കുകയും, അപ്പീല്‍ സ്വീകരിച്ച ശേഷം മൂന്ന് മാസത്തിനകം തീർപ്പാക്കുകയും വേണം.സംഘടിത ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് കുറഞ്ഞ തടവുശിക്ഷ 5 വർഷത്തില്‍ നിന്ന് 7 വർഷമായി ഉയർത്തി. പരമാവധി പിഴ 1 കോടിയില്‍ നിന്ന് 10 കോടിയായി വർധിപ്പിക്കും. വ്യക്തികള്‍ക്കുള്ള ശിക്ഷകള്‍ കൂടുതല്‍ കർശനമായിരിക്കും.
കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്ക് കുറഞ്ഞ തടവുശിക്ഷ 3 വർഷത്തില്‍ നിന്ന് 5 വർഷമായി ഉയർത്തും. പരമാവധി തടവുശിക്ഷ 5 വർഷത്തില്‍ നിന്ന് 10 വർഷമായി വർധിപ്പിക്കും. പരമാവധി പിഴ 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായി ഉയർത്തുന്നതാണ് നിയമം. പരീക്ഷാ തട്ടിപ്പില്‍ പങ്കുള്ള സേവനദാതാക്കള്‍ക്ക് പരമാവധി പിഴ 1 കോടിയില്‍ നിന്ന് 5 കോടിയായി വർധിപ്പിക്കും. പൊതുപരീക്ഷകള്‍ നടത്തുന്നതില്‍ നിന്ന് വിലക്കുന്ന കാലാവധി 4 വർഷത്തില്‍ നിന്ന് 8 വർഷമായി ഉയർത്തും. കമ്പനിയുടെ ഡയറക്ടർമാർ, മുതിർന്ന മാനേജർമാർ, മറ്റ് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ കുറ്റത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍, കുറഞ്ഞത് 5 വർഷം തടവും 5 കോടി വരെ പിഴയും നേരിടേണ്ടിവരും.
President gives assent to the Public Examination Amendment Bill in the country.

