കാട്ടാനാക്രമണത്തില്‍ സംസ്ഥാനത്ത് വീണ്ടും ജീവഹാനി സംഭവിച്ചു. കാട്ടാന ആക്രമണത്തില്‍ കോതമംഗലം പൊങ്ങൻചുവട് ഉന്നതിയിലെ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് മരിച്ചത്.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് 3.30ന് ശേഷമാണ് സംഭവം. കോതമംഗലത്ത് ഭൂതത്താന്‍കെട്ടിനും അപ്പുറത്ത് വച്ചായിരുന്നു ആക്രമണം.
ഇടമലയാര്‍ അണക്കെട്ടിന് അപ്പുറത്തുള്ള ആദിവാസി ഉന്നതിയില്‍ നിന്ന് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പുഷ്പാകരന്‍. ഇദ്ദേഹത്തെ കാട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി എറിയുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കൂടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലവില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കാട്ടാനയുടെ ആക്രമണത്തില്‍ പുഷ്പാകരന്റെ കൈകാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വനംവിഭവം ശേഖരിച്ച് വില്‍ക്കലും അണക്കെട്ടില്‍ നിന്ന് മീന്‍ പിടിച്ച് വില്‍ക്കലുമാണ് ഈ ആദിവാസി ഉന്നതിയിലുള്ളവരുടെ പ്രധാന വരുമാന മാര്‍ഗം.
Another wild elephant attack; One killed in Kothamangalam
The post വീണ്ടും കാട്ടാന ആക്രമണം; കോതമംഗലത്ത് ഒരാള്‍ കൊല്ലപ്പെട്ടു appeared first on NRI Reporter | Global News Updates.

