ചണ്ഡിഗർ: മെയ്ദിനത്തില്‍ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ചെത്തിയതായി പ്രതിപക്ഷത്തിന്റെ ആരോപണം.
നിയമസഭയിലുണ്ടായിരുന്ന എല്ലാ എംഎല്‍എമാരുടെയും മുഖ്യമന്ത്രിയുടെയും ആല്‍ക്കോ മീറ്റർ(ബെർത്ത് അനലൈസർ) അല്ലെങ്കില്‍ ഡോപ് ടെസ്റ്റ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ ആവശ്യപ്പെട്ടു.
ദിവസങ്ങള്‍ക്ക് മുമ്പ് എഎപി വിട്ട, നിലവില്‍ ബിജെപി എംപിയായ സ്വാതി മാലിവാളും ഭഗവന്ത് മൻ നിയസഭയെ അഭിസംബോധന ചെയ്യുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അടിസ്ഥാനരഹിതമായ ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്നാണ് എഎപിയുടെ പ്രതികരണം.
'ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ മുഖ്യമന്ത്രി എത്തിയത് മദ്യ ലഹരിയിലാണ്. ഈ മനുഷ്യൻ ഗുരുദ്വാരയില്‍ പോകുന്നതും ക്ഷേത്രങ്ങളില്‍ പോകുന്നതും എന്തിന് ലോക്സഭയില്‍ പോയിരുന്നതും മദ്യപിച്ചാണ്. സർക്കാർ യോഗങ്ങളിലും ഇയാള്‍ പങ്കെടുക്കുന്നത് മദ്യപിച്ചാണ്. വിമാനത്തില്‍വെച്ച് മദ്യപിച്ചതിനെ തുടർന്ന് ഒരിക്കല്‍ ഇയാളെ ഇറക്കിവിട്ടിരുന്നു', സ്വാതി ചൂണ്ടിക്കാട്ടി.
'കൊല്‍ക്കത്തയിലെ സ്ട്രോങ് റൂമുകള്‍ സുരക്ഷിതം'; ടിഎംസിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
തെരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം അമ്മയുടെ തലയില്‍ കൈവച്ച് ഇനി മദ്യപിക്കില്ലെന്ന് മൻ ശപഥം ചെയ്തിരുന്നുവെന്നും സ്വാതി പറഞ്ഞു. അതീവ സുരക്ഷവേണ്ട അതിർത്തി സംസ്ഥാനമായ പഞ്ചാബിന്റെ മുഖ്യമന്ത്രി എപ്പോഴും മദ്യലഹരിയിലാണ്. ഫയലുകള്‍ ഒപ്പിടുന്നത് പോലും മദ്യപിച്ചാണ്. എന്തൊരു നാണക്കോടാണിതെന്നും സ്വാതി മാലിവാള്‍ ചോദിക്കുന്നു. ബിജെപിയില്‍ ചേർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ സ്വാതി മാലിവാള്‍ അടക്കമുള്ളവർ ഗുരുതര ആരോപണം ഉയർത്തിയിരിക്കുന്നത്.
Content Highlights: Opposition parties have alleged that the Punjab Chief Minister attended the legislative assembly while intoxicated

