ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അരങ്ങേറ്റങ്ങളില്‍ ഒന്നിലൂടെ വരവറിയിച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസര്‍ പ്രഫുല്‍ ഹിംഗെ.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ പിഴുത ഹിംഗെ, രാജസ്ഥാന്‍ മുന്‍നിരയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുവിട്ടാണ് ഞെട്ടിച്ചത്. തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം സീനിയർ ടി20 മത്സരം കളിക്കാനിറങ്ങിയ വിദര്‍ഭയില്‍ നിന്നുള്ള ഈ 24കാരന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോമിലുള്ള വൈഭവ് സൂര്യവംശിയെ (0) പുറത്താക്കുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ സ്വപ്നതുല്യമായ അരങ്ങേറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് പ്രഫുല്‍. ആദ്യ പന്തില്‍ത്തന്നെ വെെഭവിനെ പുറത്താക്കുമെന്ന് താൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് ഹൈദരാബാദിന്റെ ഹീറോ വെളിപ്പെടുത്തിയത്. ഇക്കാര്യം താൻ പലരോടും പറഞ്ഞിരുന്നുവെന്നാണ് മത്സരശേഷം പ്രഫുല്‍ പറഞ്ഞു.
അരങ്ങേറ്റക്കാർക്ക് നാല് വീതം വിക്കറ്റ്; രാജസ്ഥാന് ആദ്യ തോല്‍വി; ഉദിച്ചുയർന്ന് ഹൈദരാബാദ്
'വൈഭവ് സൂര്യവംശിയുടെ വിക്കറ്റാണ് ഞാൻ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്. കാരണം അദ്ദേഹം വളരെ മികച്ച ഫോമിലായിരുന്നു. ഒരു ബൗണ്‍സർ എറിഞ്ഞ് വൈഭവിനെ വീഴ്ത്തുമെന്ന് മത്സരത്തിന് മുന്നേ ഞാൻ പലരോടും പറഞ്ഞിരുന്നു. എനിക്ക് ആദ്യ പന്തില്‍ തന്നെ വൈഭവിനെ വീഴ്ത്തണമായിരുന്നു. ആദ്യ മത്സരത്തില്‍ തന്നെ നാലോ അഞ്ചോ വിക്കറ്റുകള്‍ നേടുമെന്ന് താൻ മുൻകൂട്ടി എഴുതിവെച്ചിരുന്നു', പ്രഫുല്‍ പറഞ്ഞു.

