മിയാമി: ലോകകപ്പ് വേദികളില്‍ ലയണല്‍ മെസ്സി എന്ന വിസ്മയം വീണ്ടും പെയ്തിറങ്ങുമ്പോള്‍, ഫുട്ബോള്‍ മൈതാനത്തിനപ്പുറം കായികലോകത്തെയാകെ ആവേശത്തിലാഴ്ത്തി ഒരു അപൂർവ്വ സൗഹൃദ നിമിഷം.
2026 ഫിഫ ലോകകപ്പിലെ അർജന്റീനയുടെ ആദ്യ പോരാട്ടത്തില്‍ അള്‍ജീരിയക്കെതിരെ തകർപ്പൻ ഹാട്രിക് കുറിച്ച ക്യാപ്റ്റൻ ലയണല്‍ മെസ്സിക്ക് ആശംസകളുമായി ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍ രംഗത്തെത്തി.
മത്സരശേഷം മെസ്സി നടത്തിയ ഒരു വൈകാരിക പ്രതികരണമാണ് ഈ ഇതിഹാസങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ നേർക്കാഴ്ചയായി മാറിയത്. 'ഞാനിപ്പോള്‍ റാഫേല്‍ നദാലിന്റെ വെബ് സീരീസ് കാണുകയാണ്. അദ്ദേഹത്തിന്റെ കരിയറുമായി എനിക്ക് പെട്ടെന്ന് കണക്റ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. ഞങ്ങള്‍ രണ്ടുപേരും സമാന ചിന്താഗതിക്കാരാണെന്ന് എനിക്ക് തോന്നുന്നു. എപ്പോഴും സർവ്വസ്വവും നല്‍കി പോരാടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് കളിക്കാൻ സാധിക്കുന്നിടത്തോളം കാലം ഞാൻ മൈതാനത്തുണ്ടാകും- മെസ്സി പറഞ്ഞു.
പ്രചോദനമായത് മെസ്സിയും എംബാപ്പെയും ഹാലണ്ടും നല്‍കിയ ആവേശം; വെളിപ്പെടുത്തി ഹാരി കെയ്ൻ
മെസ്സിയുടെ ഈ 'വൈറല്‍' പരാമർശത്തിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ നദാലിന്റെ മറുപടി എത്തിയത്. 'നന്ദി ലിയോ മെസ്സി... ലോകകപ്പിലെ ഈ തകർപ്പൻ തുടക്കത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍,' നദാല്‍ കുറിച്ചു.
അള്‍ജീരിയക്കെതിരായ മത്സരത്തില്‍ അർജന്റീനൻ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റിയായിരുന്നു മെസ്സിയുടെ ഹാട്രിക് പ്രകടനം. ഇന്റർ മിയാമിയിലെ സഹതാരം റോഡ്രിഗോ ഡി പോളിന്റെ പാസില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കിട്ടിയ റീബൗണ്ട് അവസരം ഗോളാക്കി മാറ്റിയ മെസ്സി, മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ഒരു ക്രിസ്പ് സ്ട്രൈക്കിലൂടെ ഹാട്രിക് തികച്ചു.
ഈ മൂന്ന് ഗോളുകളോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകള്‍) റെക്കോർഡിനൊപ്പം മെസ്സിയെത്തിയിരുന്നു. തങ്ങളുടെ പ്രിയ നായകന്റെ മാസ്മരിക പ്രകടനത്തിന് സാക്ഷിയാകാൻ ഗാലറിയിലെത്തിയ 69,000ത്തിലധികം വരുന്ന കാണികള്‍ എഴുന്നേറ്റു നിന്നാണ് മെസ്സിയെ ആദരിച്ചത്.

