ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പ് 2026ലെ തന്റെ ആദ്യ മത്സരത്തില്‍ കരിയറിലെ ഏറ്റവും നിരാശാജനകമായ പ്രകടനങ്ങളിലൊന്നുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരെയുള്ള ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ പോർച്ചുഗീസ് നായകൻ പൂർണ്ണമായും അദൃശ്യനാകുന്ന കാഴ്ചയ്ക്കാണ് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്. കളിയിലുടനീളം കോംഗോ പ്രതിരോധനിര റൊണാള്‍ഡോയെ കൃത്യമായി പൂട്ടുന്നതിനോടൊപ്പം വീണുകിട്ടിയ അവസരങ്ങളെല്ലാം താരം കളഞ്ഞുകുളിക്കുക കൂടിയായപ്പോള്‍ മത്സരത്തില്‍ ടീമിന്റെ പ്രകടനത്തിന് വൻ വിമർശനങ്ങളുമുയർന്നു. കോംഗോ പ്രതിരോധ താരം ചാൻസല്‍ എംബെംബയുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ പ്രതിരോധനിര റൊണാള്‍ഡോയെ ഒരടിയനങ്ങാൻ സമ്മതിച്ചില്ല. ബോക്സിനുള്ളിലേക്ക് പന്തെത്തിക്കാതിരിക്കാൻ കോംഗോ താരങ്ങള്‍ കാവലൊരുക്കിയതോടെ റൊണാള്‍ഡോ കളിയില്‍ നിന്നുതന്നെ ഒറ്റപ്പെട്ടുപോയി. മോശം പ്രകടനം കാഴ്ച വച്ച താരത്തിനെതിരേ സമൂഹ മാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് ഉയർന്നുവരുന്നത്.
മത്സരത്തില്‍ ആകെ 25 ടച്ചുകളാണ് റോണോയുടെ ബൂട്ടുകളില്‍ നിന്ന് ഉടലെടുത്തത്. ഇതില്‍ രണ്ട് തവണ വല ലക്ഷ്യമാക്കി ഉതിർത്തെങ്കിലും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും പോയതുമില്ല. എങ്കിലും, ചെയ്ത 20 പാസുകളില്‍ 19 എണ്ണവും ലക്ഷ്യത്തിലെത്തിച്ചു എന്നോർത്ത് താരത്തിന് ആശ്വസിക്കാം. ടച്ചുകള്‍ കുറഞ്ഞതോടെ കളിയില്‍ സ്വാധീനം ചെലുത്താനാകാതെ താരം പലപ്പോഴും നിരാശനായി മൈതാനത്ത് നില്‍ക്കുന്നത് കാണാമായിരുന്നു.
ലോകകപ്പിന്റെ ആദ്യ ദിനത്തില്‍ മറ്റ് സൂപ്പർ താരങ്ങള്‍ തിളങ്ങിനിന്നപ്പോഴാണ് 41കാരനായ ക്രിസ്റ്റ്യാനോയ്ക്ക് കടുത്ത തിരിച്ചടി നേരിട്ടത്. മറ്റു ഗ്രൂപ്പുകളില്‍ അർജന്റീനയുടെ ലയണല്‍ മെസ്സി ഹാട്രിക് നേടുകയും, ഫ്രാൻസിനായി എംബാപ്പെയും നോർവെയ്ക്കായി ഹാലണ്ടും ഇരട്ടഗോളോടെ തിളങ്ങുകയും ചെയ്യുമ്പോള്‍, റൊണാള്‍ഡോയ്ക്ക് മേല്‍ സമ്മർദ്ദം ഏറുകയാണ്. അടുത്ത മത്സരങ്ങളില്‍ താരം പഴയ ഫോമിലേക്ക് ഉയർന്ന് വിമർശകരുടെ വായടപ്പിക്കുമെന്ന വിശ്വാസത്തിലാണ് ഫുട്ബോള്‍ പ്രേമികള്‍.
വേരുകള്‍ മറ്റെവിടെയോ, പോരാട്ടം ലോകകപ്പില്‍: 2026 ഫിഫ ലോകകപ്പിലെ 'ഗ്ലോബല്‍' പൗരന്മാർ!
കടുത്ത വിമർശനവുമായി മുൻ താരങ്ങള്‍
മത്സരത്തിന് ശേഷം മുൻ ഫ്രഞ്ച് താരം തിയറി ഹെൻറി ഉള്‍പ്പെടെയുള്ള പ്രമുഖർ റൊണാള്‍ഡോയുടെ കളി ശൈലിക്കെതിരെ രംഗത്തെത്തി. റൊണാള്‍ഡോ ടീം ഗെയിമിനേക്കാള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് ശ്രമിക്കുന്നതെന്ന് ഹെൻറി വിമർശിച്ചു. മത്സരത്തിനിടയില്‍ റൊണാള്‍ഡോയുടെ ചില അനാവശ്യ നീക്കം സഹതാരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ജോവോ കാൻസെലോ എന്നിവരുടെ കളി സ്പേസ് നഷ്ടപ്പെടുത്തിയെന്നും, ഇത് കോംഗോ പ്രതിരോധത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

