രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയായി മുഖ്യമന്ത്രി വി.ഡി.സതീശന്റെ മുൻ നിലപാട്.
ഇന്ധനവില വർധിക്കുമ്പോള്‍ സംസ്ഥാന നികുതി കുറയ്ക്കണമെന്നാണ് സതീശൻ പ്രതിപക്ഷ നേതാവ് ആയിരിക്കെ പറഞ്ഞത്. ഇന്ന് മുഖ്യമന്ത്രിയായ സതീശൻ അതിനു തയ്യാറുണ്ടോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയർന്നിരിക്കുന്ന ചോദ്യം.
' അധികമായി കിട്ടുന്ന വരുമാനം കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഓരോ തവണ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുമ്പോള്‍ കൂടുതല്‍ സന്തോഷിക്കുന്നത് സംസ്ഥാന സർക്കാരാണ്,' എന്നാണ് സതീശൻ പറഞ്ഞിരുന്നത്. മാത്രമല്ല ഇന്ധനവില വർധിക്കുമ്പോള്‍ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാത്തതില്‍ പ്രതിപക്ഷ നേതാവായിരിക്കെ സതീശൻ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചിട്ടുമുണ്ട്.
രാജ്യത്ത് പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇന്ധനവില വർധിക്കുന്നത്. നാല് തവണകളായ ഏഴര രൂപയോളം ഇന്ധനവില വർധിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സർക്കാർ നികുതി ഒഴിവാക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു 'പഠിക്കട്ടെ' എന്നുപറഞ്ഞ് സതീശൻ ഒഴിവാകുകയായിരുന്നു. സ്ഥിതിഗതികള്‍ പഠിച്ച ശേഷം സംസ്ഥാന നികുതി കുറയ്ക്കാൻ സതീശൻ തയ്യാറാകുമോ എന്നാണ് സംശയം.

