ടെഹ്റാന്‍: ലെബനനെതിരെ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അമേരിക്കയുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെ ലെബനനെ ശത്രുത അവസാനിപ്പിക്കുന്നതില്‍ ഉള്‍പ്പെടുത്തില്ലെന്ന് ഇസ്രായേല്‍ വാദിച്ചു. പ്രഖ്യാപനത്തെത്തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം വന്‍ ആക്രമണം അഴിച്ചുവിട്ടു.
തെക്കന്‍ ലെബനനിലെയും ബെയ്റൂട്ടിലെയും ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെ നൂറുകണക്കിന് മിസൈലുകള്‍ തൊടുത്തുവിട്ടു. ഈ ആക്രമണങ്ങള്‍ക്ക് മറുപടിയായി വെടിനിര്‍ത്തല്‍ കരാര്‍ ഉപേക്ഷിക്കുമെന്ന് ടെഹ്റാന്‍ ഔദ്യോഗികമായി ഭീഷണിപ്പെടുത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാന്റെ 'പൂര്‍ണ്ണമായ നാശം' വരുത്തുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച രാത്രി അന്ത്യശാസനം പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ കരാറിന്‍ ഒപ്പുവച്ചത്. പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങളിലൂടെ ഇരു രാജ്യങ്ങളും പിന്നീട് രണ്ടാഴ്ചത്തെ ഒരു കരാറിലെത്തി, ഇത് അമേരിക്കയുടെ 'പൂര്‍ണ്ണമായ വിജയം' എന്ന് ട്രംപ് പ്രശംസിച്ചു.
കരാറിലെ വ്യവസ്ഥകള്‍ പ്രകാരം യുഎസ് 14 ദിവസത്തേക്ക് അവരുടെ ആക്രമണങ്ങള്‍ നിര്‍ത്തും. പകരമായി ഹോര്‍മുസ് കടലിടുക്ക് ആഗോള കപ്പല്‍ ഗതാഗതത്തിനായി സുരക്ഷിതമായി വീണ്ടും തുറക്കാന്‍ ഇറാന്‍ സമ്മതിച്ചിട്ടുണ്ട്. കൂടാതെ വെടിനിര്‍ത്തല്‍ കാലയളവില്‍ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ 'സുരക്ഷിതമായി കൈകാര്യം ചെയ്യുമെന്ന്' ട്രംപ് പ്രസ്താവിച്ചു.

