ഒടുവില്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. കേരള ക്കരയുടെ ഏറ്റവും വലിയ സ്വപ്ന പദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യത്തിലേക്ക്.
രാജ്യത്തെ അഭിമാന പദ്ധതികളില്‍ കേരളത്തിന്റെ മറ്റൊരു സംഭാവനയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. സാങ്കേതികവിദ്യയില്‍ ഏറ്റവും മുൻപന്തിയില്‍ നില്‍ക്കുന്ന ലോകത്തിലെ പ്രധാന തുറമുഖം എന്നതാണ് ഇതിന്റെ പ്രത്യേകത. ഏറ്റവും മികച്ച സാങ്കേതികവിദ്യയും എൻജിനീയറിംങ്ങും കൈമുതലാക്കിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചരക്ക് ഗതാഗത മേഖലയില്‍ മികവു പുലർത്താൻ പോകുന്നത്. സമുദ്ര വാണിജ്യ മേഖലയുടെ കവാടമായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രത്യേകതകള്‍ നോക്കാം.
കേരളത്തിലെ ഏറ്റവും വലിയ പൊതു സ്വകാര്യ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. രാജ്യത്തെ ആദ്യത്തെ ആഴക്കടല്‍ ട്രാൻസ്ഷിപ്മെന്റ് തുറമുഖവും ആഴം കൂടിയ മദർ പോർട്ടും ഇത് തന്നെയാണ്. അതായത്സ്വാഭാവിക ആഴമുള്ള ഏത് കാലാവസ്ഥയിലും കപ്പല്‍ അടുപ്പിക്കാവുന്ന കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട് ആണ് വിഴിഞ്ഞം.
ഡ്രഡ്ജിങ് ഇല്ലാതെ 20 മീറ്റർ വരെ ആഴം സദാസമയം നിലനിർത്താൻ കഴിയും. ഇത്തരം തുറമുഖങ്ങള്‍ ലോകത്തില്‍ തന്നെ കുറവാണ്. കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലെ തുറമുഖങ്ങളെ അപേക്ഷിച്ച് വിഴിഞ്ഞതിന്റെ പ്രാധാന്യം വർധിക്കുന്നത് ഈ പ്രത്യേകത കൊണ്ട് കൂടിയാണ്.
; നേട്ടങ്ങളുടേയും റെക്കോർഡുകളുടേയും വിഴിഞ്ഞം: എഴുതപ്പെടുന്നത് വികസനത്തിന്റെ പുതുചരിത്രം
ദക്ഷിണേന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് പോർട്ടും വിഴിഞ്ഞം തന്നെയാണ്. രാജ്യാന്തര കപ്പല്‍ പാതയുടെ ഏറ്റവും അടുത്താണ് ഈ മദർ പോർട്ട്. ആദ്യ ഘട്ടം 15 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ തുറമുഖത്തിന് ഉണ്ട്.
ഇന്ത്യയിലെ ഏറ്റവും ആഴത്തിലുള്ള പുലിമുട്ട് (മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് പുലിമുട്ടിൻറെ ആദ്യ ഘട്ടം, ആകെ നിർമിക്കുന്നത് 28 മീറ്റർ ഉയരത്തില്‍). മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്ബനിയായ എംഎസ്‍സിയുടെ ജേഡ് സർവീസില്‍ ഉള്‍പ്പെട്ട തുറമുഖം കൂടിയാണ് വിഴിഞ്ഞം.

