അസമില്‍ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയക്കെടുതി രൂക്ഷം. പ്രളയക്കെടുതിയില്‍ ഒരാള്‍കൂടി മരിച്ചതോടെ മരണസംഖ്യ നാലായി ഉയർന്നു. 37,000ത്തിലേറെ പേരെ പ്രളയം ബാധിച്ചതായി അസം ദുരന്തനിവാരണ അതോറിറ്റി ...
സോണിത്പുർ ജില്ലയിലെ ചാരിദൂർ റവന്യു സർക്കിളില്‍ തിങ്കളാഴ്ച രാത്രിയില്‍ ഒരു പെണ്‍കുട്ടിയെ കാണാതായിരുന്നു. ചൊവ്വാഴ്ചയോടെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടി.
ലഖിംപുർ ജില്ലയാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ജില്ലയില്‍ മാത്രം 35,000ത്തിലധികം പേരെ പ്രളയം ബാധിക്കുകയും ചെയ്തു. ജോർഹട്ട്, ശിവസാഗർ, സോണിത്പുർ, ദിബ്രുഗഡ്, ലഖിംപുർ, ധേമാജി എന്നീ ആറ് ജില്ലകളിലായി 12 റവന്യൂ സർക്കിളുകളും 99 ഗ്രാമങ്ങളും വെള്ളത്തിനടിയിലായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ സോണിത്പുർ ജില്ലയില്‍ സംസ്ഥാന ദുരന്തനിവാരണ സേന 16 പേരെ രക്ഷപ്പെടുത്തി. ദുരിതബാധിതർക്കായി 20 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങള്‍ വഴി ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ.
അയല്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ തുടരുന്ന ശക്തമായ മഴയെ തുടർന്ന് അസമിലെ നദികളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

