ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും...
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് വിജയക്കുതിപ്പ് തുടരുകയാണ്. ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ പഞ്ചാബ് 54 റണ്‍സിന്റെ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെയാണ് അവർ വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെന്ന ഈ സീസണിലെ ഏറ്റവും ഉയർന്ന ടോട്ടല്‍ ഉയർത്തി. ലഖ്‌നൗവിന്റെ പോരാട്ടം 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്‌നൗവിനായി മിച്ചല്‍ മാർഷ് (40), ആയുഷ് ബദോനി (35), ക്യാപ്റ്റൻ ഋഷഭ് പന്ത് (43), എയ്ഡൻ മാർക്രം (42), മുകുള്‍ ചൗധരി (പുറത്താകാതെ 21) എന്നിവർ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെയായി.
പഞ്ചാബിനായി മാർക്കോ യാൻസൻ രണ്ട് വിക്കറ്റെടുത്തു. അർഷ്ദീപ് സിങ്, വിജയ്കുമാർ വൈശാഖ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവർ ഓരോ വിക്കറ്റെടുത്തു. ടോസ് നേടി ലഖ്‌നൗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ പഞ്ചാബ് ലഖ്‌നൗ ബൗളിങിനെ പഞ്ഞിക്കിട്ടു. പഞ്ചാബ് താരങ്ങളെല്ലാം ചേർന്ന് അടിച്ചത് 21 സിക്‌സുകള്‍.
ഓപ്പണർ പ്രഭ്‌സിമ്രാൻ സിങിനെ തുടക്കത്തില്‍ തന്നെ പഞ്ചാബിനു നഷ്ടമായെങ്കിലും പിന്നീട് ക്രീസില്‍ ഒന്നിച്ച യുവ താരങ്ങളായ പ്രിയാംശ് ആര്യ- കൂപ്പർ കോണോലി സഖ്യം അതിവേഗം സ്‌കോർ ഉയർത്തി. ഇരു താരങ്ങളും സെഞ്ച്വറിക്കരികെയാണ് വീണത്. വെറും 13.5 ഓവറില്‍ ഇരുവരും ചേർന്നു ബോർഡില്‍ ചേർത്തത് 182 റണ്‍സ്. പ്രിയാംശ് 37 പന്തില്‍ 9 സിക്‌സും 4 ഫോറും സഹിതം 93 റണ്‍സ് വാരി. കോണോലി 46 പന്തില്‍ 7 സിക്‌സും സഹിതം 87 റണ്‍സ് അടിച്ചെടുത്തു.
പിന്നീടെത്തിയവരും മികച്ച സംഭവാന നല്‍കിയതോടെയാണ് പഞ്ചാബ് കുതിച്ചത്. മാർക്കസ് സ്റ്റോയിനിസ് 2 വീതം സിക്‌സും ഫോറും സഹിതം 16 പന്തില്‍ 29 റണ്‍സടിച്ചു. നേഹല്‍ വധേര ഓരോ സിക്‌സും ഫോറും സഹിതം 7 പന്തില്‍ 13 റണ്‍സെടുത്തു. ശശാങ്ക് സിങ് 6 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 17 റണ്‍സും വാരി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 5 റണ്‍സുമായി മടങ്ങി.

